തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ പുതിയ ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മുഖ്യമന്ത്രിയേയും കുടുംബത്തേയും ആക്ഷേപിക്കലാണ് ലക്ഷ്യം. ഇത്തരം ആരോപണങ്ങള്‍ക്ക് അല്‍പ്പായുസ് മാത്രമാണെന്നും കോടിയേരി പറഞ്ഞു. ഷാജ് കിരണിന്റെ ശബ്ദ രേഖ സ്വപ്ന പുറത്തുവിട്ടതിന് പിന്നാലെ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കോടിയേരിയുടെ പ്രതികരണം.
ഷാജ് എന്ന പേര് ആദ്യമായി കേൾക്കുകയാണ്. സ്വപ്ന സുരേഷിനെ ഇതുവരെ കണ്ടിട്ടില്ല. സ്വപ്നയ്ക്കു പിന്നിൽ പലരുമുണ്ട്. ഇപ്പോഴത്തെ വിവാദങ്ങളിൽ പാർട്ടിക്ക് ആശങ്കയില്ലെന്നും ഒന്നിനും ഭയപ്പെട്ട് കഴിയുന്നവരല്ല പാർട്ടിക്കാരെന്നും കോടിയേരി പറഞ്ഞു.
മുഖ്യമന്ത്രിയെയും കുടുംബത്തെയും ലക്ഷ്യമിട്ട് സംഘടിത ആക്രമണമാണ് നടക്കുന്നത്. കലാപമുണ്ടാക്കിയാൽ മുഖ്യമന്ത്രി രാജി വയ്ക്കില്ല. ജനത്തെ അണിനിരത്തി നേരിടും. രാഷ്ട്രീയ ഉദ്ദേശ്യത്തോടെയുള്ള ഗൂഢാലോചനയെ സംബന്ധിച്ച് സർക്കാർ അന്വേഷിക്കണം. ആരോപണം ഉന്നയിച്ചതിന്റെ പിറ്റേന്നു തന്നെ കലാപം ഉണ്ടാക്കിയത് ഗൂഢപദ്ധതിക്ക് ഏറ്റവും വലിയ തെളിവാണ്. നിയമപരമായ കാര്യത്തിനല്ല, കലാപത്തിനാണ് ഗൂഢപദ്ധതി തയാറാക്കിയത്. ഇത്തരം കഥകൾക്കൊക്കെ അധികം ആയുസ്സില്ല. കള്ളക്കഥകൾക്കു മുന്നിൽ സിപിഎം കീഴടങ്ങില്ല. എൽഡിഎഫിൽ ചർച്ച ചെയ്ത് വിപുലമായ ക്യാംപെയിൻ നടത്തി ഗൂഢപദ്ധതിയെ തുറന്നു കാട്ടും.
സ്വപ്ന കോടതിക്ക് നല്കിയ മൊഴിയില്‍ നിറയെ വൈരുദ്ധ്യങ്ങളാണ്. ശിവശങ്കറിന് സ്വര്‍ണക്കടത്തില്‍ ബന്ധമില്ലെന്നായിരുന്നു ആദ്യമൊഴി. പിന്നീട് അത് മാറ്റി. മുഖ്യമന്ത്രിക്കെതിരായി മൊഴി നല്കാന് നിര്‍ബന്ധിക്കുന്നുവെന്നും സ്വപ്ന പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് കഥമാറി. ഓരോ ഘട്ടത്തിലും ഓരോ തരത്തില്‍ മൊഴി കെടുക്കുന്നു. ബിരിയാണി ചെമ്പിന്റെ ബന്ധം മാത്രമാണ് പുതുതായി പുറത്തുവന്ന ആരോപണത്തിലെ പുതിയ കാര്യം. ഖുറാനിലും ഈന്തപ്പഴത്തിലും സ്വര്‍ണം കടത്തിയെന്നായിരുന്നു അന്നത്തെ ആരോപണം. സ്വപ്നയുടെ ഇപ്പോഴത്തെ മൊഴി എത്രത്തോളം വിശ്വസനീയമാണെന്ന് കോടതിയാണ് പരിശോധിക്കേണ്ടതെന്നും കോടിയേരി പറഞ്ഞു.
സ്വർണക്കടത്ത് കേസന്വേഷണം ബിജെപിയിലേക്ക് എത്തിയതോടെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നിലച്ചുവെന്ന് കോടിയേരി പറഞ്ഞു. സ്വർണം ആരാണ് അയച്ചത്,ആരാണ് കൈപ്പറ്റിയത് എന്നുള്ള കാര്യം കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്ക് ഇത് വരെയും സാധിച്ചിട്ടില്ലെന്ന് കോടിയേരി പറഞ്ഞു.
‘സ്വർണക്കടത്ത് വിവാദം ആദ്യം ഉയർന്ന് വന്നത് 2020 ജൂൺ 5 നാണ്. ശരിയായ രീതിയിൽ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചിരുന്നു. സ്വർണ്ണം അയച്ചയാളും സ്വീകരിച്ചയാളും പ്രതിയാണോ ? ശരിയായ അന്വേഷണത്തിന് സഹായകരമല്ലാത്ത നിലപാട് വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചു. ബിജെപിയുമായി ബന്ധമുള്ളവരിലേക്ക് എത്തുമെന്ന് വന്നതോടെ അന്വേഷണം നിലച്ചു. മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണമടക്കം കേന്ദ്ര ഏജൻസികൾ അന്വേഷിച്ചതാണ്’- കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
പ്രശ്നം വീണ്ടും കുത്തിപ്പൊക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ഉദ്ദേശമാണെന്ന് കോടിയേരി ആരോപിച്ചു. സർക്കാരിനെ ഭരിക്കാൻ അനുവദിക്കരുതെന്നാണ് ലക്ഷ്യം. അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments