കൊച്ചി: ഹൈക്കോടതി നിർദേശം പാലിക്കുമെന്ന് പി സി ജോർജ്. വിദ്വേഷ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കോടതിയുടെ വിലക്ക് ഉള്ളതിനാൽ മിണ്ടുന്നില്ലെന്ന മറുപടിയാണ് അദ്ദേഹം നൽകിയത്. വിലക്ക് മാറിയശേഷം മാധ്യമങ്ങളോടു സംസാരിക്കാമെന്നും പ്രതികരിച്ചു.
തിരുവനന്തപുരം ഫോർട്ട് പൊലീസാണ് കൊച്ചിയിലെത്തിയാണ് പി സി ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതി നിര്‍ദേശപ്രകാരം ഹാജരായ പി.സി. ജോര്‍ജിനെ പാലാരിവട്ടം പൊലീസ് ആണ് കസ്റ്റഡിയില്‍ എടുത്തത്. പി സി ജോർജിനെ തിരുവന്തപുരത്തേക്ക് കൊണ്ടുപോകും. വിഴിഞ്ഞം സി ഐ പ്രജീഷ് ശശി എറണാകുളം എ ആർ ക്യാമ്പിലെത്തി.
അന്വേഷണത്തിന്റെ ഭാഗമായി ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർക്ക് പി.സി.ജോർജിനെ അറസ്റ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നു കോടതി വ്യക്തമാക്കിയിരുന്നു. വെണ്ണലയിൽ മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിനെത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പാലാരിവട്ടം പൊലീസിന്റെ നോട്ടിസ് പി.സി.ജോര്‍ജ് കൈപ്പറ്റിയിരുന്നു.
അതേസമയം. ജാമ്യം റദ്ദാക്കിയതിനെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് പി.സി.ജോർജിന്റെ മകൻ ഷോണ്‍ ജോർജ് പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പി.സി.ജോർജിനെതിരായ നടപടിയെന്നും അദ്ദേഹം ആരോപിച്ചു.
Comments