പാചകവിദഗ്ധന്‍ നൗഷാദിന്റെ സാമ്പത്തിക ബാധ്യതകളെ കുറിച്ച് തുറന്ന് പറഞ്ഞ് സംവിധായകന് ബ്ലെസി. നൗഷാദിന്റെ വീട് പോലും പണയത്തിലാണെന്ന് ബ്ലെസി പറയുന്നു. മകള്‍ നഷ്വയുടെ അവസ്ഥ ദയനീയമായെന്നും, ഒറ്റയടിക്ക് അവള്‍ക്ക് എല്ലാവരെയും നഷ്ടമായെന്നും ബ്ലെസി മനോരമ ഓണ്‍ലൈനില്‍ എഴുതിയ അനുസ്മരണ കുറിപ്പില്‍ പറയുന്നു.
നൗഷിദാന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ബ്ലെസി. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ കാഴ്ച്ച നിര്‍മിച്ചതും നൗഷാദാണ്. കാഴ്ച സിനിമ റിലീസ് ചെയ്തിട്ട് പതിനേഴ് വർഷങ്ങൾ പൂർത്തിയായ ദിവസമാണ് നൗഷാദ് മരണപ്പെട്ടതെന്നു ബ്ലെസി പറഞ്ഞു.
ചെറുപ്പം മുതലേ തങ്ങള്‍ സുഹൃത്തുക്കള്‍ ആയിരുന്നെന്ന് ബ്ലെസി വെളിപ്പെടുത്തി. ഒന്നര വർഷത്തിന് മുൻപ് ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നൗഷാദ് വിധേയനായിരുന്നു. അത് വെല്ലൂർ ഹോസ്പിറ്റലിൽ ആയിരുന്നു ചെയ്തത്. ആ ഓപ്പറേഷന്റെ ഭാഗമായി നൗഷാദിന്റെ കാലിൽ രക്തം കട്ടപിടിക്കുന്ന ഒരു സാഹചര്യം ഉണ്ടായി. അതേ രീതിയിലാണ് സംവിധായകൻ സച്ചിക്ക് ഇടുപ്പ് മാറ്റി വച്ചത്തിനു ശേഷം രക്തം കട്ടപിടിച്ചത്. സച്ചിക്ക് തലയിൽ ആയിരുന്നു ക്ലോട്ട്. കാലിൽ ആയതുകൊണ്ട് താൻ രക്ഷപെട്ടു എന്നാണ് നൗഷാദ് പറഞ്ഞതെന്ന് ബ്ലെസി വെളിപ്പെടുത്തി.
‘രണ്ടുമാസം ചികിത്സയ്ക്ക് ശേഷം നടക്കാൻ കഴിഞ്ഞെങ്കിലും പൂർണ ആരോഗ്യം വീണ്ടെടുത്തില്ല. അതിന്റെ തുടർ ചികിത്സക്ക് വീണ്ടും ആശുപത്രിയിലായി. പക്ഷേ വളരെപ്പെട്ടെന്ന് തന്നെ കാലിലെ വേദന കൂടി വീണ്ടും ആശുപത്രിയിലായി. ഇൻഫെക്ഷൻ കാലിൽ നിന്നും രക്തത്തിൽ കലർന്ന് മറ്റു പല അവയവങ്ങളെയും ബാധിച്ചു. പതിയെ അവന്റെ അവസ്ഥ മെച്ചപ്പെട്ടു വന്നപ്പോഴാണ് ഒരു വ്യാഴാഴ്ച നൗഷാദിന്റെ ഭാര്യ കുഴഞ്ഞു വീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും അവരുടെ ജീവൻ രക്ഷിക്കാനായില്ല. ക്രമേണ നൗഷാദിന്റെ അവസ്ഥയും മോശമാവുകയും മരിക്കുകയും ആയിരുന്നു’.
‘അനവധി വർഷങ്ങൾ കാത്തിരുന്ന് ഒരുപാട് ചികിത്സകൾക്കൊടുവിലാണ് നൗഷാദിനും ഭാര്യയ്ക്കും നഷ്വ എന്ന പെൺകുഞ്ഞ് ഉണ്ടായത്. ഒരുവർഷത്തോളം ഷീബ ബെഡ്റെസ്റ്റിൽ ആയിരുന്നു. അങ്ങനെ ഉണ്ടായ കുഞ്ഞാണ് ഇപ്പോൾ അനാഥമായത്. വളരെ വിഷമിപ്പിക്കുന്ന മറ്റൊരു കാര്യം അതിഭീകരമായ സാമ്പത്തിക ബാധ്യതയാണ് അവനുള്ളത്. താമസിക്കുന്ന വീട് പോലും മറ്റൊരാൾക്ക് പണയപ്പെടുത്തിയിരിക്കുകയാണ്. നൗഷാദിന്റെ ചികിത്സയ്ക്ക് വൻ തുകയാണ് ചെലവായി. കുട്ടിക്ക് താമസിക്കാൻ ഇടവും അവളുടെ സംരക്ഷണവുമാണ് ഇപ്പോൾ ഞങ്ങൾ സുഹൃത്തുക്കളുടെ ലക്ഷ്യം.’- ബ്ലെസി പറഞ്ഞു.