പൂനെ: ബാരാമതി ടൗണിലുള്ള ബാങ്ക് ഓഫ് ബറോഡയുടെ ഭിഗ്‌വാൻ റോഡ് ശാഖയിലെ ചീഫ് മാനേജർ ജീവനൊടുക്കി. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നിന്നുള്ള ശിവശങ്കർ മിത്ര (52) ആണ് മരിച്ചത്. ബാങ്കിലെ ജോലി സമ്മർദ്ദം മൂലമാണ് താൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്ന് ശിവശങ്കർ കുറിപ്പിൽ പറയുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
“ബാരാമതിയിലെ ബാങ്ക് ഓഫ് ബറോഡയിൽ ചീഫ് മാനേജരായി ശിവശങ്കർ മിത്ര ജോലി ചെയ്തിരുന്നു. ആരോഗ്യപ്രശ്നങ്ങളും ജോലി സമ്മർദ്ദവും ചൂണ്ടിക്കാട്ടി അദ്ദേഹം 2025 ജൂലൈ 11-ന് രാജി സമർപ്പിച്ചു. ബാങ്കിൽ നിന്ന് അദ്ദേഹത്തിന്റെ രാജി കത്തിന്റെ പകർപ്പ് ഞങ്ങൾക്ക് ലഭിച്ചു,” ബാരാമതി സിറ്റി പൊലീസ് സ്റ്റേഷനിലെ പൊലീസ് ഇൻസ്പെക്ടർ വിലാസ് നലെ പറഞ്ഞു.
ആത്മഹത്യാക്കുറിപ്പിൽ അദ്ദേഹം ആരെയും കുറ്റപ്പെടുത്തിയിട്ടില്ല. ബാങ്കിലെ ജോലി സമ്മർദ്ദം മൂലമാണ് താൻ ജീവിതം അവസാനിപ്പിക്കുന്നതെന്ന് പറയുന്നുണ്ട്. കേസിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശിവശങ്കർ മിത്രയ്ക്ക് 90 ദിവസത്തെ നോട്ടീസ് പിരീഡ് ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഏതെങ്കിലും ബാങ്ക് ഉദ്യോഗസ്ഥർ അദ്ദേഹത്തിന് അധിക ജോലി സമ്മർദ്ദം ഉണ്ടാക്കിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.
ആത്മഹത്യാക്കുറിപ്പിൽ, തന്റെ ഭാര്യയോടും മകളോടും അദ്ദേഹം ക്ഷമ ചോദിക്കുകയും സാധ്യമെങ്കിൽ തന്റെ കണ്ണുകൾ ദാനം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തതായും പൊലീസ് പറഞ്ഞു. ‘എന്റെ ഭാര്യ പ്രിയയും മകൾ മഹിയും ദയവായി എന്നോട് ക്ഷമിക്കൂ. കഴിയുമെങ്കിൽ ദയവായി എന്റെ കണ്ണുകൾ ദാനം ചെയ്യൂ’ എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്.