ഇന്ത്യയുടെ എഥനോൾ മിശ്രണ പദ്ധതിയുടെ ഭാഗമായി, 20 ശതമാനം എഥനോളും 80 ശതമാനം പെട്രോളും ചേർന്ന ഇ-20 ഇന്ധനം രാജ്യത്തുടനീളം അവതരിപ്പിക്കുകയാണ്. സർക്കാർ ഇതിനെ പരിസ്ഥിതിക്കും സാമ്പത്തിക മേഖലയ്ക്കും ഒരുപോലെ ഗുണകരമെന്ന് വിശേഷിപ്പിക്കുമ്പോൾ, വാഹന ഉടമകൾ, പ്രത്യേകിച്ച് പഴയ വാഹനങ്ങളുള്ളവർക്ക് ഇത് ചില പ്രശ്നങ്ങളുണ്ടാക്കും.
സാധാരണക്കാർ പ്രതീക്ഷിച്ചതുപോലെ, എഥനോൾ ചേർത്തതുകൊണ്ട് ഇന്ധന വിലയിൽ കുറവുണ്ടായില്ല. നേരത്തെ എഥനോളിന് പെട്രോളിനേക്കാൾ വില കുറവായിരുന്നെങ്കിലും, ഇപ്പോൾ സംഭരണച്ചെലവ് വർദ്ധിച്ചുവെന്ന് ഇന്ത്യൻ ഓയിൽ മന്ത്രാലയം പറയുന്നു. നിലവിൽ എഥനോളിന്റെ ശരാശരി വില പെട്രോളിനേക്കാൾ കൂടുതലാണ്, അതിനാൽ ഇ-20 അവതരിപ്പിച്ചത് ഉപഭോക്താക്കൾക്ക് സാമ്പത്തിക നേട്ടമായില്ല.
എഥനോളിന് ഉയർന്ന ഒക്ടേൻ റേറ്റിംഗ് ഉള്ളതുകൊണ്ട് മികച്ച ജ്വലനം നടക്കുകയും എഞ്ചിനുകൾക്ക് ഉയർന്ന കംപ്രഷൻ റേഷ്യോയിൽ പ്രവർത്തിക്കാൻ സാധിക്കുകയും ചെയ്യും. ഇത് വാഹനത്തിന്റെ പ്രകടനം വർദ്ധിപ്പിക്കാൻ സഹായിക്കും. ഇ-20 ഉപയോഗിക്കാൻ രൂപകൽപ്പന ചെയ്ത പുതിയ എഞ്ചിനുകൾക്ക് ഇതിൻ്റെ ഗുണങ്ങൾ ലഭിക്കും. കൂടാതെ പഴയ എഞ്ചിനുകൾക്ക് ഇഗ്നിഷൻ ടൈമിംഗ് മെച്ചപ്പെടുത്തിയാൽ ടോർക്ക് ലഭിക്കാനും സാധ്യതയുണ്ട്. എന്നാൽ, എഥനോളിന് ഊർജ്ജസാന്ദ്രത കുറവായതുകൊണ്ട് ഇന്ധനക്ഷമത കുറയും.
സർക്കാരിന്റെ പരിശോധനകൾ അനുസരിച്ച്, ഇ-20 അനുയോജ്യമായ എഞ്ചിനുകളിൽ 1-2 ശതമാനം ഇന്ധനക്ഷമത കുറയാം. എന്നാൽ പഴയ വാഹനങ്ങളിൽ ഇത് 3-6 ശതമാനം വരെയാകാം. പഴയ കാറുകളിൽ മൈലേജ് ഗണ്യമായി കുറയാനും, അതുവഴി ചെലവ് വർധിക്കാനും സാധ്യതയുണ്ട്.
എഥനോൾ ഈർപ്പം വലിച്ചെടുക്കുന്നതുകൊണ്ട് പെട്രോളിനേക്കാൾ നാശമുണ്ടാക്കാൻ സാധ്യതയുണ്ട്. ഇത് കാലക്രമേണ ഫ്യൂവൽ പമ്പുകൾ, ഇൻജക്ടറുകൾ, റബ്ബർ സീലുകൾ, ഗാസ്കറ്റുകൾ എന്നിവ കേടുവരുത്താൻ സാധ്യതയുണ്ട്. ഈർപ്പം കൂടുതലുള്ള തീരപ്രദേശങ്ങളിൽ ഇത് വലിയ പ്രശ്നമായി മാറിയേക്കാം. 20,000-30,000 കിലോമീറ്ററിന് ശേഷം ചില പഴയ വാഹനങ്ങളിൽ റബ്ബർ ഘടകങ്ങൾ മാറ്റേണ്ടി വരുമെന്ന് സർക്കാർ തന്നെ സമ്മതിക്കുന്നുണ്ട്.
ഇ-20 ഉപയോഗിക്കുന്ന പഴയ വാഹനങ്ങൾക്ക് കൂടുതൽ ഫ്യുവൽ സിസ്റ്റം ക്ലീനിംഗും ഇൻജക്ടർ മെയിൻ്റനൻസും വേണ്ടിവരും. അഡിറ്റീവുകൾ താൽകാലിക പരിഹാരം നൽകുമെങ്കിലും, ദീർഘകാല പ്രശ്നങ്ങൾക്ക് ഇത് പരിഹാരമാകില്ല.
ഇ-20 ഇന്ധനത്തെക്കുറിച്ച് മിക്ക നിർമ്മാതാക്കളും ഇതുവരെ പ്രതികരിച്ചിട്ടില്ല. ചിലർക്ക് ഇതിനെക്കുറിച്ച് ആശങ്കയുണ്ട്. മറ്റു ചിലരാകട്ടെ വാഹനത്തിന് ഇ-20 ഉപയോഗിക്കാൻ തക്ക മാറ്റങ്ങൾ വരുത്തിക്കൊടുക്കാമെന്നും പറയുന്നുണ്ട്.
2014-15 സാമ്പത്തിക വർഷം മുതൽ, ഇന്ത്യയുടെ എഥനോൾ മിശ്രണ പദ്ധതി പെട്രോൾ ഇറക്കുമതി കുറച്ചതിലൂടെ 1.40 ലക്ഷം കോടി രൂപയുടെ വിദേശനാണ്യം ലാഭിച്ചു. എഥനോൾ നിർമ്മാണത്തിന് ആവശ്യമായ വസ്തുക്കൾക്ക് കർഷകർക്ക് 1.20 ലക്ഷം കോടി രൂപ ലഭിച്ചു. ഇത് ഗ്രാമീണ തൊഴിലവസരങ്ങൾ വർധിപ്പിക്കാനും സഹായിച്ചു.
പുതിയ, ഇ-20 ഉപയോഗിക്കാൻ തയ്യാറായ വാഹനങ്ങൾക്ക് ഈ മാറ്റം ഗുണകരമാകും. എന്നാൽ, പഴയ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഉയർന്ന ചെലവും കുറഞ്ഞ ഇന്ധനക്ഷമതയും എഞ്ചിൻ ഭാഗങ്ങൾ വേഗത്തിൽ കേടാകാനുമുള്ള സാധ്യതയുണ്ട്. ഇ-20 ഇന്ത്യയിലെ റോഡുകളെ കൂടുതൽ ഹരിതാഭമാക്കുമെങ്കിലും, ഇത് ചില വാഹന ഉടമകളുടെ പോക്കറ്റ് കാലിയാക്കിയേക്കാം
















