ന്യൂഡല്‍ഹി: പോലീസ് സ്‌റ്റേഷനുകളില്‍ സിസിടിവി പ്രവർത്തനരഹിതമായ സംഭവങ്ങളിൽ സ്വമേധയ കേസെടുത്ത് സുപ്രീംകോടതി. കഴിഞ്ഞ ഏഴെട്ടു മാസത്തിനിടെ പോലീസ് കസ്റ്റഡിയില്‍ 11 മരണങ്ങള്‍ സംഭവിച്ചുവെന്ന ദൈനിക് ഭാസ്‌കര്‍ പത്രത്തിലെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസുമാരായ സന്ദീപ് മേത്ത, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണനയ്‌ക്കെടുത്തത്.
‘ദൈനിക് ഭാസ്‌കര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, 2025-ല്‍ കഴിഞ്ഞ 7-8 മാസത്തിനുള്ളില്‍ പോലീസ് കസ്റ്റഡിയില്‍ 11 മരണങ്ങള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍, ‘പോലീസ് സ്റ്റേഷനുകളില്‍ പ്രവര്‍ത്തനക്ഷമമായ സിസിടിവികളുടെ അഭാവം’ എന്ന തലക്കെട്ടില്‍ ഒരു പൊതുതാല്‍പ്പര്യ ഹര്‍ജി സ്വമേധയാ എടുക്കാന്‍ ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നു’ കോടതി ഉത്തരവില്‍ പറഞ്ഞു.
2020ല്‍ പോലീസ് സ്റ്റേഷനുകളില്‍ സിസിടിവികള്‍ സ്ഥാപിക്കുന്നത് സുപ്രീം കോടതി നിര്‍ബന്ധമാക്കിയിരുന്നു. രാജ്യത്തുടനീളമുള്ള എല്ലാ പോലീസ് സ്റ്റേഷനുകളിലും രാത്രി കാഴ്ച ക്യാമറകളുള്ള സിസിടിവി സ്ഥാപിക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടുമാണ് കോടതി ഉത്തരവിട്ടിരുന്നത്.കൂടാതെ സിബിഐ അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഓഫീസുകളിലും സിസിടിവി സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടും നിര്‍ദേശിക്കുകയുണ്ടായി.
എന്നാല്‍ ഈ ഉത്തരവ് പലയിടത്തും നടപ്പായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് കോടതി സ്വമേധയാ കേസെടുത്ത് വിഷയത്തിലിടപെട്ടിരിക്കുന്നത്,യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍വെച്ച് പോലീസ് ക്രൂരമായി മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ രണ്ടരവര്‍ഷത്തിനുശേഷം പുറത്ത് വന്ന പശ്ചാത്തലത്തില്‍കൂടിയാണ് സുപ്രീംകോടതിയുടെ സുപ്രധാന നീക്കമെന്നതും ശ്രദ്ധേയമാണ്.യൂത്ത്‌കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് കാണിപ്പയ്യൂര്‍ വലിയപറമ്പില്‍ വി.എസ്. സുജിത്ത് (27) 2023 ഏപ്രില്‍ അഞ്ചിന് രാത്രി കുന്നംകുളം പോലീസിന്റെ ക്രൂരമര്‍ദനത്തിന് ഇരയായതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
















