ലുക്ക്ഔട്ട് നോട്ടിസിനെ തുടർന്നു മുംബൈ വിമാനത്താവളത്തിൽ തടഞ്ഞ സംവിധായകൻ സനൽകുമാർ ശശിധരനെ ഇന്ന് കൊച്ചിയിലെത്തിക്കും. എളമക്കര പൊലീസ് എത്തി ഇന്നലെ രാത്രി കസ്‌റ്റഡിയിലെടുത്തു.
നടി നൽകിയ പരാതിയുമായി ബന്ധപ്പെട്ട കേസിൽ കേരള പൊലീസിന്റെ ലുക്ക്ഔട്ട് നോട്ടിസിനെ തുടർന്നാണ് ഇന്നലെ സനൽകുമാറിനെ വിമാനത്താവളത്തിൽ തടഞ്ഞത്. സനൽകുമാർ ശശിധരനെ കസ്റ്റഡിയിലെടുത്ത് ഇന്നു കൊച്ചിയിലെത്തിച്ചു കാര്യങ്ങൾ ചോദിച്ചറിയുമെന്നു പൊലീസ് അറിയിച്ചു.
ഇന്നലെ പുലർച്ചെ 4നു മുംബൈയിലെത്തിയ അദ്ദേഹത്തെ പിന്നീടു തൊട്ടടുത്ത സഹാർ പൊലീസ് സ്റ്റേഷനിലേക്കു മാറ്റി. പിന്തുടർന്നു ശല്യപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ വകുപ്പുകളിലാണ് പൊലീസ് സനൽകുമാർ ശശിധരനെതിരെ ജനുവരിയിൽ കേസെടുത്തത്.
സിറ്റി പൊലീസ് കമ്മിഷണർക്ക് നടി ഇ– മെയിലിൽ നൽകിയ പരാതി എളമക്കര പൊലീസിന് കൈമാറുകയായിരുന്നു. സംഭവത്തിൽ നടി പൊലീസിനു മൊഴി നൽകിയതാണ്. കേസെടുക്കുമ്പോൾ സനൽകുമാർ യുഎസിൽ ആയിരുന്നു.
സനൽകുമാർ ഇന്ത്യയിൽ എത്തുമ്പോൾ കസ്റ്റഡിയിൽ എടുക്കാൻ പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുകയായിരുന്നു. ഇതിനെ തുടർന്നാണു വിമാനത്താവളത്തിൽ തടഞ്ഞത്. തടഞ്ഞ കാര്യം ഇന്നലെ സനൽകുമാർതന്നെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
നടിയെ പരാമർശിച്ചും ടാഗ് ചെയ്തും സനൽകുമാർ ഒട്ടേറെ പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. നടിയുടേതെന്ന പേരിലുള്ള ശബ്ദസന്ദേശങ്ങളും പുറത്തുവിട്ടു. നടിയെ അപകീർത്തിപ്പെടുത്തുന്ന തരം പോസ്റ്റുകൾ ഫെയ്സ്‌ബുക്കിൽ നിന്നു നീക്കാൻ പൊലീസ് നടപടിയെടുത്തിരുന്നു. മുൻപു സനലിനെതിരെ നൽകിയ പരാതിയിൽ കേസ് നിലനിൽക്കെ, വീണ്ടും പിന്തുടർന്നു ശല്യം ചെയ്യുന്നുവെന്ന് ആരോപിച്ചാണു നടി വീണ്ടും പൊലീസിനെ സമീപിച്ചത്.
















