ഷിംല: ഹിമാചലിൽ വീണ്ടും കനത്ത മഴ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. മോശം കാലാവസ്ഥയെ തുടർന്ന് ഹിമാചൽ പ്രദേശിലെ മൂന്ന് ദേശീയ പാതകൾ ഉൾപ്പെടെ 577 റോഡുകൾ അടച്ചു. ഇതിൽ 213 റോഡുകൾ കുളുവിലാണ് തടസ്സപ്പെട്ടത്. 154 എണ്ണം മാണ്ഡി ജില്ലയിലും അടച്ചു.
സംസ്ഥാന അടിയന്തര ഓപ്പറേഷൻ സെന്റർ പ്രകാരം, അടുത്തിടെയുണ്ടായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുകളും കാരണം സംസ്ഥാനത്ത് ഏകദേശം 812 വൈദ്യുതി ട്രാൻസ്‌ഫോർമറുകളും 369 ജലവിതരണ പദ്ധതികളും തടസ്സപ്പെട്ടു.ജൂൺ 20 ന് സംസ്ഥാനത്ത് കാലവർഷം ആരംഭിച്ചതിനുശേഷം മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിലും റോഡപകടങ്ങളിലും ആകെ 380 പേർ മരിച്ചു. സംസ്ഥാനത്തിന് ഇതുവരെ 4,306 കോടി രൂപയുടെ നഷ്ടം സംഭവിച്ചു.
380 മരണങ്ങളിൽ 48 പേർ മണ്ണിടിച്ചിലിലും 17 പേർ മേഘസ്ഫോടനത്തിലും 11 പേർ മിന്നൽ പ്രളയത്തിലും 165 പേർ റോഡപകടങ്ങളിലുമാണ് മരിച്ചത്. 40 പേരെ ഇപ്പോഴും കാണാതായതായി എസ്.ഇ.ഒ.സി അറിയിച്ചു.
















