ഈജിപ്ത് പൗരാണികതയുടെ നാട്. ലോക ചരിത്രത്തിൽ ഈജിപ്തിന്റെ സ്ഥാനം അത്ര ചെറുതല്ല.എന്നാൽ ഇന്ന് ഈ നാട് സാമ്പത്തീക ഞെരുക്കത്തിൽ ഉഴലുകയാണ്. ആഗോള പണപ്പെരുപ്പവും, രാഷ്ട്രീയ പ്രശ്‌നങ്ങള്‍ രാജ്യങ്ങള്‍ക്കിടയിലെ അസമത്വങ്ങള്‍ വര്‍ധിപ്പിക്കുന്നുണ്ട്. കരുത്തരായ ലോക രാഷ്ട്രങ്ങൾ കൂടുതൽ ശക്തി പ്രാപിക്കുകയാണെങ്കിലും ചെറു രാജ്യങ്ങള്‍ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ഇറാന്‍- ഇസ്രായേല്‍ യുദ്ധം, റഷ്യ- യുക്രൈന്‍ യുദ്ധം, യുഎസ് നികുതി, കൊവിഡ് എന്നിങ്ങനെ വിപണിക്ക് മേൽ ഒന്നിന് പിറകെ ഒന്നായി പ്രശ്നങ്ങൾ അലട്ടുകയാണ്. ഇത് ഈജിപ്റ്റിനേയും കുറച്ചൊന്നുമല്ല ബാധിച്ചത്.
ആഭ്യന്തര ഞെരുക്കം കാരണം മറ്റു രാജ്യങ്ങളുടെ കാരുണ്യത്തിനും, സഹകരണത്തിനും വേണ്ടി ശ്രമിക്കുകയാണ് ഈജിപ്റ്റ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം സൗദി അറേബ്യയുമായും, യുഎഇയുമായും ഈജിപ്റ്റ് സര്‍ക്കാര്‍ നിലവില്‍ 18.5 ബില്യണ്‍ ഡോളറിന്റെ ഒരു പ്രധാന കരാര്‍ ഒപ്പിട്ടിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും ഈജിപ്റ്റ് സാമ്പത്തിക സഹായം തേടിയിരുന്നു. ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍-സിസി ആയിരുന്നു സഹായം തേടിയത്.
ഒരു രാജ്യം തങ്ങളുടെ ഭൂമി മറ്റൊരു രാജ്യത്തിന് വില്‍ക്കുന്നത് അത്ര പരിചിതമായ കീഴ്‌വഴക്കമല്ല. എന്നാല്‍ ഈജിപ്റ്റ് അതിനും നിർബന്ധിതമായിരിക്കുകയാണ്. കരാര്‍ പ്രകാരം സൗദി അറേബ്യ, യുഎഇ കമ്പനികള്‍ ചെങ്കടല്‍ തീരത്ത് ഒരു വലിയ സംയോജിത ടൂറിസം സമുച്ചയം നിര്‍മ്മിക്കും. സൗദിയുടെ സിറ്റി സ്റ്റാര്‍ ഗ്രൂപ്പുമായി സഹകരിച്ച് യുഎഇയുടെ എമാര്‍ പ്രോപ്പര്‍ട്ടീസ് മറാസി ചെങ്കടല്‍ പദ്ധതിയില്‍ 900 ബില്യണ്‍ ഈജിപ്ഷ്യന്‍ പൗണ്ട് നിക്ഷേപിക്കും.
യുഎഇയും, സൗദി അറേബ്യയും ഈജിപ്റ്റിന് മുമ്പ് വായ്പകള്‍ നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ച്ചയായി സാമ്പത്തിക സഹായം ലഭിച്ചിട്ടും നില മെച്ചപ്പെടുത്താന്‍ പുരാതന സമൂഹത്തിന് സാധിച്ചില്ല. മുങ്ങിത്താഴ്ന്ന കപ്പലില്‍ കയറാന്‍ ആരം ആഗ്രഹിക്കില്ലല്ലോ? ഇതോടെ സൗദിയും, യുഎഇയും കളിമാറ്റി. കൂടുതല്‍ വായ്പകള്‍ക്ക് പകരമായി അവര്‍ ഭൂമിയും, പദ്ധതികളും ആവശ്യപ്പെടുകയായിരുന്നു. ഈജിപ്റ്റിനെ സംബന്ധിച്ച് അവര്‍ക്കു മുന്നില്‍ ഓഫര്‍ സ്വീകരിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഇല്ലായിരുന്നു. ടൂറിസം, കൃഷി, തുറമുഖ മേഖലകളുടെ ഭാഗങ്ങള്‍ ഇവര്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് വിറ്റു.
ചെങ്കടല്‍ പദ്ധതിയിലൂടെ 1,70,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്നാണ് ഈജിപ്ഷ്യന്‍ സര്‍ക്കാരിന്റെ വിലയിരുത്തൽ. ടൂറിസത്തിലും, നഗരവികസനത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് 42 ബില്യണ്‍ ഡോളറിന്റെ വിദേശനിക്ഷേപം നേടാനും ഇവര്‍ ശ്രമിക്കുന്നു. 2028 ആകുമ്പോഴേക്കും 30 ദശലക്ഷം വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും പദ്ധതിയിടുന്നു. അതേസമയം സര്‍ക്കാരിന്റെ ഭൂമി വിട്ടുകൊടുക്കലിനെ പല വിദഗ്ധരും നിരാശാജനകമായ നീക്കമായി വിലയിരുത്തുന്നു.
ഏകദേശം 160 ബില്യണ്‍ ഡോളറിന്റെ കടം നിലവില്‍ ഈജിപ്റ്റിന് ഉണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
നിലവില്‍ ഈജിപ്റ്റ് വരുമാനത്തിന്റെ സിംഹഭാഗവും കടങ്ങളുടെ തിരിച്ചടവിനായി വിനിയോഗിക്കുന്നു. രാജ്യത്തിന്റെ കടം- ജിഡിപി അനുപാതം 95.7% ആയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈജിപ്ഷ്യന്‍ പൗണ്ടിന്റെ മൂല്യത്തകര്‍ച്ചയാണ് എടുത്തുപറയേണ്ട ഏറ്റവും വലിയ തിരിച്ചടി. പണപ്പെരുപ്പം ജനജീവിതം ദുസഹമാക്കി. ഇറക്കുമതികള്‍ വിദേശശേഖരവും അപഹരിച്ചു. ചെങ്കടലിനു ചുറ്റും വര്‍ധിച്ചുവരുന്ന അക്രമങ്ങളാണ് രാജ്യത്തിന്റെ സ്ഥിതി കൂടുതല്‍ വഷളാക്കിയത്. ഇതു രാജ്യത്തിന്റെ വരുമാനത്തെ സാരമായി ബാധിച്ചു. സൂയസ് കനാലിലെ വരുമാനം കുറഞ്ഞതോടെ കാര്യങ്ങള്‍ അവതാളത്തിലായി. ഹൂത്തി വിമതരുടെ ആക്രമണങ്ങള്‍ സത്യത്തില്‍ ഒരു രാജ്യത്തെ തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
















