അനധികൃത പാർട്ടീഷനുകൾക്കെതിരെ നടപടികൾ കർശനമാക്കാനൊരുങ്ങി ഖത്തർ. ഫാമിലി റെസിഡന്‍ഷ്യല്‍ ഏരിയകൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ മുനിസിപ്പല്‍ ചട്ടങ്ങള്‍ ലംഘിച്ച 10 കെട്ടിടങ്ങള്‍ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ദോഹ മുനിസിപ്പാലിറ്റി ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷനും (കഹ്റാമ) ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്. കുടുംബങ്ങൾക്ക് മാത്രം താമസിക്കാൻ നീക്കിവെച്ചിരിക്കുന്ന വില്ലകളിൽ നിയമവിരുദ്ധമായ പാർട്ടീഷനുകൾ, തൊഴിലാളികളെ പാർപ്പിക്കൽ തുടങ്ങിയവ കണ്ടെത്തി.
അതേസമയം രാജ്യത്ത് നിയമവിരുദ്ധമായി കെട്ടിടങ്ങള്‍ പാർട്ടീഷൻ ചെയ്യുന്നതിനെയും ലൈസന്‍സില്ലാതെ ഘടനാപരമായ മാറ്റങ്ങള്‍ വരുത്തുന്നതിനുമെതിരെയും ദോഹ മുനിസിപ്പാലിറ്റി പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. നഗരത്തിന്റെ ആർക്കിടെക്ചറൽ ഐഡന്റിറ്റി സംരക്ഷിക്കുന്നതും താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.
















