കിണറ്റില്‍ വീണ് രണ്ട് യുവാക്കള്‍ മരിച്ചു. കൊല്ലം കല്ലുവാതുക്കല്‍ വേളമാനൂര്‍ മണ്ണയം നഗറില്‍ വിഷ്ണു (23), മയ്യനാട് ധവളക്കുഴി സ്വദേശി ഹരിലാല്‍ (25) എന്നിവരാണ് മരിച്ചത്. കിണറ്റില്‍ വീണ വിഷ്ണുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഹരിലാല്‍ അപകടത്തില്‍പ്പെട്ടത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും രണ്ടു പേരും മരിച്ചിരുന്നു. പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹങ്ങള്‍.
വീടിന്റെ മുറ്റത്തെ കിണറില്‍ നിന്നും വെള്ളം കോരുന്നതിനിടെ വിഷ്ണുവാണ് ആദ്യം കിണറ്റില്‍ വീണത്. കപ്പി പൊട്ടിയതായിരുന്നു അപകടകാരണം. വീട്ടുകാരുടെ നിലവിളി കേട്ട് രക്ഷിക്കാനെത്തിയതായിരുന്നു ഹരിലാല്‍. സമീപത്തെ പ്ലൈവുഡ് ഫാക്ടറിയിലെ ജോലിക്കാരനാണ് ഹരിലാല്‍. സുഹൃത്തുക്കള്‍ക്കൊപ്പം അപകട സ്ഥലത്ത് എത്തിയ ഹരിലാല്‍ കിണറിലേക്ക് ഇറങ്ങി വിഷ്ണുവിനെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇരുവരെയും വലിച്ചു കയറ്റുന്നതിനിടെ കയര്‍ പൊട്ടി വീണ്ടും താഴേയ്ക്ക് പതിച്ചതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്.
നാട്ടുകാര്‍ അറിയിച്ച പ്രകാരം സ്ഥലത്തെത്തിയ പൊലീസ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് ഇരുവരെയും പുറത്തെത്തിച്ചത്. രണ്ട് പേരെയും പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ചാത്തന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
STORY HIGHLIGHT : Two youths die trying to save man who fell into well in Kollam
















