ബിഗ് ബി എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് നഫീസ അലി. പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ ബിലാലിന്റെ മേരി ടീച്ചറെ മലയാളികൾക്ക് ഒരിക്കലും മറക്കാനാകില്ല. ഇപ്പോഴിതാ താൻ വീണ്ടും കീമോ തെറാപ്പിക്ക് വിധേയയാവുകയാണെന്ന് വെളിപ്പെടുത്തലുമായി മുൻ മിസ് ഇന്ത്യയും നടിയുമായ നഫീസ അലി.
ശസ്ത്രക്രിയ സാധ്യമാകാത്തതിനാലാണ് ഡോക്ടർമാരുടെ നിർദേശ പ്രകാരം കീമോതെറാപ്പി ചെയ്യുന്നത് എന്നും താരം വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു ചിത്രത്തിനൊപ്പമാണ് നഫീസ ആരോഗ്യ വിവരം വെളിപ്പെടുത്തിയത്.
‘ഒരു ദിവസം എന്റെ കുട്ടികൾ ചോദിച്ചു, ‘നിങ്ങൾ പോയാൽ ഞങ്ങൾ ആരെ ആശ്രയിക്കും?’ ഞാൻ അവരോട് പറഞ്ഞു. ‘നിങ്ങൾ പരസ്പരം ആശ്രയിക്കുക. അതാണ് എന്റെ ഏറ്റവും വലിയ സമ്മാനം. സ്നേഹവും ഓർമകളും ഒരുപോലെ പങ്കിടുന്ന സഹോദരങ്ങൾ. പരസ്പരം സംരക്ഷിക്കുക, ഓർമിക്കുക: നിങ്ങളുടെ ബന്ധം മറ്റെന്തിനെക്കാളും ശക്തമാണ്’– നഫീസ പങ്കുവച്ച ചിത്രത്തിലെ വരികൾ. ഇതിന് അടിക്കുറിപ്പായാണ് നഫീസ അലി ആരോഗ്യവിവരം അറിയിച്ചത്. ‘ജീവിത യാത്രയുടെ പുതിയൊരു അധ്യായം ഇന്ന് തുടങ്ങുകയാണ്. ഇന്നലെ പിഇടി സ്കാൻ ചെയ്തു. ശസ്ത്രക്രിയ സാധ്യമല്ലാത്തതിനാൽ കീമോതെറാപ്പി വീണ്ടും ചെയ്യണം. വിശ്വസിക്കൂ, ഞാൻ ജീവതത്തെ സ്നേഹിക്കുന്നുണ്ട്.’– നഫീസ അലിയുടെ വാക്കുകൾ.
2018ൽ ആണ് രോഗ വിവരം ആദ്യമായി താരം വെളിപ്പെടുത്തുന്നത്. ബംഗാൾ സ്വദേശിയായ നഫീസ അലി 19–ാം വയസ്സില്‍ മിസ് ഇന്ത്യ കിരീടം നേടി. 1972 മുതൽ 1974 വരെ ഇന്ത്യയുടെ ദേശീയ നീന്തൽ താരമായിരുന്നു നഫീസ. 1979 ൽ ശ്യാം ബെനഗലിന്റെ ‘ജുനൂൻ’ എന്ന ചിത്രത്തിലൂടെയാണ് നഫീസ അലി അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട് അമിതാഭ് ബച്ചനൊപ്പം ‘മേജർ സാബ്’, ‘ബേവാഫ’, ‘ലൈഫ് ഇൻ എ… മെട്രോ’, ‘ഗുസാരിഷ് എന്ന ചിത്രത്തിലും അഭിനയിച്ചു. മമ്മൂട്ടി ചിത്രമായ ‘ബിഗ് ബി’ യിലെ മേരി ടീച്ചർ എന്ന കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണുള്ളത്. സൂരജ് ബർജാത്യ സംവിധാനം ചെയ്ത് 2022 ൽ പുറത്തിറങ്ങിയ ‘ഉൻജൈ’ എന്ന ചിത്രത്തിലാണ് നഫീസ അലി അവസാനമായി അഭിനയിച്ചത്. അർജുന അവാർഡ് ജേതാവും പോളോ താരവുമായ കേണൽ ആർ. എസ്. സോധിയാണ് ഭർത്താവ്. മൂന്നു മക്കളുണ്ട്.
















