ബസ് കയറുന്നതിനിടയിൽ വഴിയിൽ നിന്നും കിട്ടിയ കണ്ണട അതിന്റെ ഉടമസ്ഥന് തിരിച്ചുകിട്ടാന്‍ കുട്ടികള്‍ എഴുതിയ വൈറൽ കത്ത് പങ്കുവെച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ‘ഈ കണ്ണട വീണു കിട്ടിയതാണ്. ആരും എടുക്കരുത്. ഇതിന്റെ ഉടമസ്ഥന്‍ വന്നു എടുത്തോളു.’ എന്നാണ് കുട്ടികള്‍ കത്തില്‍ എഴുതിയിരുന്നത്. കൂളിയാട് ഗവ: ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ആദിദേവ്, ആര്യതേജ്, നവനീത് എന്നിവര്‍ക്കാണ് കണ്ണട വീണുകിട്ടുന്നത്. കുട്ടികളുടെ സത്യസന്ധതയും തെളിവായ കത്തും. കത്ത് എഴുതിയ വിദ്യാര്‍ഥികളുടെ പേരും ചിത്രവും പങ്കുവെച്ചാണ് മന്ത്രി ഫെയ്‌സ്ബുക്കില്‍ അഭിനന്ദന കുറിപ്പ് പങ്കുവെച്ചത്.
വി ശിവന്‍കുട്ടി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം;
സത്യസന്ധതയും പരസ്പരസഹകരണവും നമ്മുടെ കുട്ടികൾ നമ്മെ പഠിപ്പിക്കുകയാണ്.”
ചീമേനിയിൽ സംഭവിച്ച ഒരു ചെറു സംഭവമാണ് ഇപ്പോൾ ഹൃദയം തൊടുന്നത്. കൂളിയാട് ഗവ: ഹൈസ്കൂളിലെ വിദ്യാർത്ഥികളായ ആദിദേവ് (ആദി), ആര്യതേജ് (പാച്ചു), നവനീത് (ശങ്കു) എന്നിവർ സ്കൂൾ ബസിൽ കയറുന്നതിനിടയിൽ വഴിയിൽ വീണുകിട്ടിയ ഒരു കണ്ണട അതിൻ്റെ ഉടമസ്ഥനെ തിരിച്ചുകിട്ടാൻ എഴുതി വെച്ച കത്ത് കൊണ്ടാണ് മാതൃകയായിരിക്കുന്നത്.
“ഈ കണ്ണട വീണു കിട്ടിയതാണ്. ആരും എടുക്കരുത്. ഇതിൻ്റെ ഉടമസ്ഥൻ വന്നു എടുത്തോളു.” – ഈ വാക്കുകൾ, കുട്ടികളുടെ നിർമലമായ മനസ്സിന്റെയും സത്യസന്ധതയുടെയും തെളിവാണ്.
അതിയായ അഭിമാനത്തോടെ പറയാം, നമ്മുടെ വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾ പഠനത്തിലും സാമൂഹ്യജീവിതത്തിലും മറ്റുള്ളവർക്കുള്ള കരുതലിലും മാതൃകകളായി മാറുന്നു.
ആദിയും, പാച്ചുവും, ശങ്കുവും – നിങ്ങളെന്ന കുഞ്ഞുമിടുക്കന്മാരുടെ നീതിബോധം ഇന്നത്തെ സമൂഹത്തിനൊരു പാഠമാണ്. വിദ്യാഭ്യാസം നമ്മെ അറിവിലേക്ക് മാത്രമല്ല, മനുഷ്യസ്നേഹത്തിൻ്റെ പാതയിലേക്കാണ് നയിക്കേണ്ടത്. നമ്മുടെ കുട്ടികൾ തന്നെയാണ് അതിന് തെളിവാകുന്നത്.
STORY HIGHLIGHT: minister v sivankutty
















