വാഷിങ്ടൺ: ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾക്ക് തീരുവ ചുമത്തുമെന്ന പ്രഖ്യാപനവുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബ്രാൻഡഡ് അല്ലെങ്കിൽ പേറ്റന്റുളള ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾക്ക് ഒക്ടോബർ ഒന്ന് മുതൽ 100 ശതമാനം തീരുവ ചുമത്തുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. അമേരിക്കയിൽ പ്ലാന്റുകളുള്ള കമ്പനികൾക്ക് ഈ തീരുമാനം ബാധകമാകില്ല. 2025 ഒക്ടോബർ 1 മുതൽ ബ്രാൻഡഡ് അല്ലെങ്കിൽ പേറ്റന്റുള്ള മരുന്നുകൾക്ക് അധിക തീരുവയെന്നാണ് പ്രഖ്യാപനം. ഇന്ത്യയുടെ ഏറ്റവും വലിയ മരുന്ന് വിപണിയായ യു.എസ് വലിയ തീരുവ ചുമത്തുന്നത് രാജ്യത്തിന് തിരിച്ചടിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ ഏറ്റവും വലിയ കയറ്റുമതി കേന്ദ്രമാണ് അമേരിക്ക. 2025 ന്റെ ആദ്യ പകുതിയിൽ 3.7 ബില്യൺ ഡോളറിന്റെ ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളാണ് അമേരിക്കയിലേക്ക് ഇന്ത്യയിൽ നിന്ന് കയറ്റി അയച്ചത്. ട്രംപിൻ്റെ പുതിയ തീരുമാനം ബഹുരാഷ്ട്ര കമ്പനികൾക്ക് ആധിപത്യമുള്ള ബ്രാൻഡഡ്, പേറ്റന്റ് ചെയ്ത മരുന്നുകളെയാണെങ്കിലും ഇന്ത്യയിൽ നിന്നുള്ള ജനറിക്, സ്പെഷ്യാലിറ്റി മരുന്നുകൾ പരിശോധനയ്ക്ക് വിധേയമാകുമോയെന്ന് വ്യക്തമായിട്ടില്ല. അതേസമയം അമേരിക്കയിൽ പ്ലാൻ്റുള്ള ഇന്ത്യൻ കമ്പനികളും ആശങ്കപ്പെടേണ്ടതില്ല.
ഫാർമസ്യൂട്ടിക്കൽ നിർമാണശാലകൾ യു.എസിൽ പ്ലാന്റ് നിർമിക്കണമെന്ന് ഡോണൾഡ് ട്രംപ് ട്രൂത്ത്സോഷ്യൽ കുറിച്ചു. ഇതിന് പുറമേ കിച്ചൻ കാബിനിറ്റിന് 50 ശതമാനവും ഫർണീച്ചറുകൾക്ക് 30 ശതമാനവും വലിയ ട്രക്കുകൾക്ക് 25 ശതമാനവും തീരുവ ചുമത്തുമെന്ന് ട്രംപ് അറിയിച്ചു. ദേശസുരക്ഷ കൂടി മുൻനിർത്തിയാണ് ട്രക്കുകൾക്ക് അധിക നികുതി ചുമത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
















