തിരുവനന്തപുരം: പേട്ടയിൽ രണ്ടു വയസ്സുകാരി നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി ഹസൻകുട്ടി കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം പോക്സോ കോടതിയാണ് വിധി പ്രസ്താവിച്ചത്. ഒക്ടോബര്‍ മൂന്ന് വെള്ളിയാഴ്ച ആയിരിക്കും ശിക്ഷാ വിധി.
ഇതരസംസ്ഥാന തൊഴിലാളികളായ മാതാപിതാക്കള്‍ക്കൊപ്പം റോഡരുകിൽ കിടന്നുറങ്ങുമ്പോഴാണ് കുട്ടിയെ തട്ടികൊണ്ടുപോയത്. കൊല്ലം സ്വദേശിയായ കബീർ എന്നു വിളിക്കുന്ന ഹസ്സൻകുട്ടിയാണ് പ്രതി. 2024 ഫെബ്രുവരി 19 ന് പുലർച്ചെയാണ് ചാക്ക റെയിൽവേ പാളത്തിന് സമീപത്തെ പുറംമ്പോക്ക് ഭൂമിയിൽ നാടോടി സംഘത്തിനൊപ്പമുണ്ടായിരുന്ന കുട്ടിയെ തട്ടികൊണ്ടുപോയത്. പോക്സോ കേസിൽ പ്രതിയായ ഹസ്സൻകുട്ടി കുട്ടിയെ തുട്ടികൊണ്ടുപോയി പീഡിപ്പിച്ച ശേഷം റെയിൽവേ ട്രാക്കിന് സമീപത്തെ പൊന്തകാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയെ കാണാതായത് വലിയ കോളിളക്കം സൃഷ്ടിച്ചു. കുട്ടിയെ കാണാതായ ദിവസം രാത്രിയിൽ തന്നെ അബോധാവസ്ഥയിൽ കുട്ടിയെ കണ്ടെത്തുകയും ചെയ്തിരുന്നു.
കുട്ടിയെ ഉടൻ തന്നെ എസ്എടി ആശുപത്രിയിൽ എത്തിച്ചതിനാലാണ് കുട്ടിയുടെ ജീവൻ രക്ഷിക്കാനായത്. തുടർന്ന് കുട്ടിയെ തട്ടിക്കൊണ്ടുപ്പോയ പ്രതിയെ കണ്ടെത്തുന്നതിനായി കുട്ടിയെ കാണാതായ സ്ഥലത്തിനു സമീപത്തുള്ള ബ്രഹ്മോസിൻ്റെ എൻട്രി ഗേറ്റിലെയും പരിസര പ്രദേശത്തുമുള്ള മറ്റ് സി.സി.ടി.വി.കളിലെയും ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കുട്ടിയെ തട്ടികൊണ്ടുപോയി ഉപേക്ഷിച്ച ശേഷം പ്രതി നേരെ ആലുവയിൽ തട്ടുകടയിൽ പോയി ജോലിക്ക് നിന്നു.
















