വാഷിങ്ടൻ: ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് നടത്തിയ പ്രസംഗത്തിനെതിരേ ഇന്ത്യന്‍ സാന്നിധ്യം നൽകിയ മറുപടി ഏറെ ശ്രദ്ധനേടിയിരുന്നു. യുഎൻ പൊതുസഭയിൽ ഇന്ത്യയുടെ ശക്തമായ മറുപടി നൽകി ശ്രദ്ധേയയായ നയതന്ത്രജ്ഞയായ പേറ്റൽ ഗഹ്‌ലോട്ട് നിലവിൽ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം മിഷനിലെ ഫസ്റ്റ് സെക്രട്ടറിയാണ്.
2023 ജൂലൈയിലാണ് ഗലോട്ടിനെ യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം മിഷനിലെ പ്രഥമ സെക്രട്ടറിയായി നിയമിച്ചത്. യുഎന്നിലേക്ക് പോകുന്നതിനു മുൻപ് 2020 മുതൽ 2023 വരെ വിദേശകാര്യ മന്ത്രാലയത്തിൽ യൂറോപ്യൻ വെസ്റ്റ് ഡിവിഷനിൽ അണ്ടർ സെക്രട്ടറിയായി പ്രവർത്തിച്ചു. അണ്ടർ സെക്രട്ടറിയായിരുന്ന സമയത്ത് പാരീസിലെയും സാൻ ഫ്രാൻസിസ്കോയിലെയും ഇന്ത്യൻ മിഷനുകളിലും കോൺസുലേറ്റിലും പ്രവർത്തിച്ചിട്ടുണ്ടെന്ന് മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നു. സംഗീതത്തിലും തൽപ്പരയാണ്. ഗിറ്റാർ വായിക്കുന്നതിന്റെ വിഡിയോകൾ അവർ ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും പതിവായി പോസ്റ്റ് ചെയ്യാറുണ്ട്. സമൂഹമാധ്യമങ്ങളിൽ ഇതിനു പ്രചാരവും ലഭിച്ചിട്ടുണ്ട്.
മുംബൈയിലെ സെന്റ് സേവിയേഴ്സ് കോളജിൽ നിന്ന് രാഷ്ട്രീയം, സോഷ്യോളജി, ഫ്രഞ്ച് സാഹിത്യം എന്നിവയിൽ ബിരുദം നേടി. തുടർന്ന്, ഡൽഹി സർവകലാശാലയിൽ നിന്നു രാഷ്ട്രതന്ത്രത്തിലും ഭരണത്തിലും എംഎ ബിരുദം നേടി. ഭാഷാ വ്യാഖ്യാനത്തിലും വിവർത്തനത്തിലും ബിരുദാനന്തര ബിരുദമുണ്ട്.
യുഎന്നിലെ പാക്ക് പ്രസംഗവും ഇന്ത്യയുടെ മറുപടിയും:
പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ പാക്കിസ്ഥാനിലെ വിവിധ ഭീകര–സൈനിക കേന്ദ്രങ്ങൾ തകർത്തിരുന്നു. പാക്ക് അഭ്യർഥനയെ തുടർന്ന് ഇന്ത്യ ആക്രമണം അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ, യുഎസ് ഇടപെടലിനെ തുടർന്ന് ഇന്ത്യ വെടിനിർത്തലിനു തയാറായി എന്നാണ് പാക്ക് പ്രധാനമന്ത്രി യുഎന്നിൽ പറഞ്ഞത്. ഇതിനു മുൻകൈ എടുത്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നൊബേൽ സമ്മാനം നൽകണമെന്നും ആവശ്യപ്പെട്ടു. സംഘർഷത്തെ സംബന്ധിച്ച് അസംബന്ധമായ കാര്യങ്ങളും പറഞ്ഞു. ഇതോടെയാണ് ഇന്ത്യ മറുപടിയുമായി എത്തിയത്.
പാക്കിസ്ഥാൻ പ്രധാനമന്ത്രി തീവ്രവാദത്തെ മഹത്വവൽക്കരിക്കുകയാണെന്ന് ഗെലോട്ട് യുഎന്നിൽ പറഞ്ഞു. മൂന്നാമതൊരു കക്ഷി ഇന്ത്യ–പാക്ക് സംഘർഷത്തിൽ ഇടപെട്ടിട്ടില്ല. പാക്കിസ്ഥാൻ വെടിനിർത്തലിനു അഭ്യർഥിക്കുകയായിരുന്നു. നാടകീയത കൊണ്ടോ കള്ളം കൊണ്ടോ സത്യം മറച്ചുവയ്ക്കാൻ കഴിയില്ല. സംഘർഷത്തിൽ കൊല്ലപ്പെട്ട പാക്ക് ഭീകരർക്ക് പാക്കിസ്ഥാനിലെ മുതിർന്ന സൈനിക, സിവിലിയൻ ഉദ്യോഗസ്ഥർ ആദരാഞ്ജലി അർപ്പിച്ചതായും ഗെലോട്ട് പറഞ്ഞു.
















