കണ്ണൂർ: കൂത്തുപറമ്പിൽ മാലിന്യപ്രശ്നത്തിൽ എംഎൽഎ കെ പി മോഹനനെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന് ഡയാലിസിസ് സെന്റർ സമരസമിതി. ഇന്നലെ സംഭവത്തിൽ പ്രതികരണവുമായി കെ.പി. മോഹനൻ എം.എൽ.എ. രംഗത്തെത്തിയതിന് പിന്നാലെയാണ് ഡയാലിസിസ് സെന്റർ സമരസമിതി സംഭവം വ്യക്തമാക്കിയത്.
തനിക്കെതിരെ പ്രതിഷേധിച്ച നാട്ടുകാർ സ്വീകരിച്ച രീതി ശരിയായില്ലെന്നാണ് എം.എൽ.എ. പറഞ്ഞത്. ഉദ്ഘാടനത്തിനെത്തുന്ന എംഎൽഎയോട് പരാതി പറയാനാണ് കാത്തിരുന്നത്. നിങ്ങളെ പിന്നെ കണ്ടോളാം എന്ന് പറഞ്ഞ് എംഎൽഎ ഇടിച്ചു കയറുകയായിരുന്നുവെന്നും ഡയാലിസിസ് സെന്റർ സമരസമിതി പറഞ്ഞു.
കുടിവെള്ള പ്രശ്നമാണെന്നും ശക്തമായ പ്രതിഷേധം തുടരുമെന്നും നാട്ടുകാർ പറഞ്ഞു. എംഎൽഎയും, സിപിഐഎമ്മും, നഗരസഭയും ആദ്യഘട്ടം മുതൽ ഡയാലിസിസ് സെന്ററിന് അനുകൂലമായിരുന്നു. കഴിഞ്ഞ ഒന്നരവർഷമായി അങ്കണവാടിയിലെ മണ്ണിലേക്കാണ് ഡയാലിസിസ് സെന്ററിൽ നിന്നുള്ള മാലിന്യങ്ങൾ ഒഴുക്കിയിരുന്നത്. കാട്ടിലെ ചെടികളെല്ലാം കരിഞ്ഞ് തുടങ്ങിയപ്പോഴാണ് ജനകീയ സമരസമിതി രൂപീകരിക്കുന്നതും സമരം തുടങ്ങുന്നതും.
പ്രദേശത്തെ 13 ഓളം കിണറുകളാണ് മലിനമായിരിക്കുന്നത്. ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനം നിർത്തിയില്ലെങ്കിൽ ഇതിലും കൂടുതൽ കിണറുകൾ മലിനമാകും. ശാശ്വത പരിഹാരം കാണുകയാണ് ആവശ്യമെന്ന് സമരസമിതി വ്യക്തമാക്കി.
















