പ്രമുഖ സംഗീത ടെലിവിഷൻ ശൃംഖലയായ എംടിവി അവരുടെ മ്യൂസിക് ചാനലുകൾ അടച്ചുപൂട്ടുന്നുതായി റിപ്പോർട്ട്. ഏകദേശം നാല് പതിറ്റാണ്ടുകളോളം സംഗീതലോകത്തെയും യുവസംസ്കാരത്തെയും അടക്കിഭരിച്ച എംടിവിയുടെ വിടപറച്ചിൽ പ്രേക്ഷകരെ സങ്കടത്തിലാഴ്ത്തി.
യൂട്യൂബും, സ്പോട്ട്ഫൈ, ടിക് ടോക്കുമെല്ലാം ആളുകൾക്കിടയിൽ തരംഗമായതോടെയാണ് കാഴ്ചക്കാർ ടിവി വിട്ടതാണ് സംഗീത ചാനലുകൾക്ക് തിരിച്ചടിയായത്. 2025 ഡിസംബർ 31-ഓടെ എംടിവി മ്യൂസിക്, എംടിവി 80സ്, എംടിവി 90സ്, ക്ലബ് എംടിവി, എംടിവി ലൈവ് എന്നി ചാനലുകൾ സ്ഥിരമായുള്ള സംപ്രേഷണം നിർത്തുമെന്ന് മാതൃകമ്പനിയായ പാരാമൗണ്ട് ഗ്ലോബൽ അറിയിച്ചു. ഇതോടെ, സംഗീത പ്രേമികൾക്ക് അവരുടെ പ്രിയപ്പെട്ട റെട്രോ ഹിറ്റുകളും, തത്സമയ കച്ചേരികളും, ക്ലാസിക് മ്യൂസിക് വീഡിയോകളും കണ്ടിരുന്ന പ്രധാനപ്പെട്ട അഞ്ച് ചാനലുകളാണ് ഓർമ്മയാകാൻ പോകുന്നത്. റിയാലിറ്റി ഷോകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച മെയിൻ എംടിവി ചാനൽ മാത്രമാകും ഇനി അവശേഷിക്കുക.
വിട പറയുന്ന ചാനലുകൾ ഇവയാണ്:
എംടിവി മ്യൂസിക്; പുതിയതും പഴയതുമായ സംഗീത വീഡിയോകളുടെ പ്രധാന കേന്ദ്രം
എംടിവി 80സ്; 80-കളിലെ ഹിറ്റുകളും നോസ്റ്റാൾജിക് ഗാനങ്ങളും
എംടിവി 90സ്; 90-കളിലെ ആൾട്ടർനേറ്റീവ് റോക്ക്, പോപ്പ് ക്ലാസിക്കുകൾ
ക്ലബ് എംടിവി; ഡാൻസ് മ്യൂസിക്, ഇലക്ട്രോണിക് ബീറ്റുകൾ
എംടിവി ലൈവ്; ലൈവ് മ്യൂസിക്കൽ പ്രകടനങ്ങൾ, കച്ചേരികൾ
എന്തുകൊണ്ട് ഈ പൂട്ടൽ? 500 മില്യൺ ഡോളർ ലാഭിക്കാൻ
എംടിവിയുടെ ഈ കടുത്ത തീരുമാനത്തിന് പിന്നിൽ പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്:
ഇന്ന് ലോകമെമ്പാടുമുള്ള പ്രേക്ഷകർ സംഗീത വീഡിയോകൾക്കായി യൂട്യൂബ്, ടിക്ക് ടോക്ക്, സ്പോട്ട്ഫൈ എന്നിവയെ ആശ്രയിക്കാൻ തുടങ്ങി. ഇത് പരമ്പരാഗത ചാനലുകൾ കണ്ടിരുന്ന കാഴ്ചക്കാരുടെ എണ്ണം കുത്തനെ കുറച്ചു.
പാരാമൗണ്ടിന്റെ ചെലവ് ചുരുക്കുന്നതിന് 2025-ൽ സ്കൈഡാൻസ് മീഡിയയുമായി ലയിച്ചിരുന്നു. അതിനുശേഷം ആഗോളതലത്തിൽ $500 മില്യൺ വെട്ടിച്ചുരുക്കാനുള്ള പാരാമൗണ്ട് ഗ്ലോബലിന്റെ തന്ത്രത്തിന്റെ ഭാഗം കൂടിയാണിത്. കുറഞ്ഞ പ്രേക്ഷകരുള്ള ഈ ചാനലുകൾ നിലനിർത്തുന്നത് കമ്പനിക്ക് വലിയ ബാധ്യതയായി മാറി.
1990-കളിലും 2000-കളിലും ഉണ്ടായിരുന്നതിന്റെ ഒരു അംശം പ്രേക്ഷകരെ പോലും ഇന്ന് ഈ ചാനലുകൾക്ക് ലഭിക്കുന്നില്ല. 2025 ജൂലൈയിൽ എംടിവി മ്യൂസികിന് 13 ലക്ഷം കാഴ്ചക്കാരും എംടിവി 90s-ന് 9.49 ലക്ഷം കാഴ്ചക്കാരും മാത്രമാണ് ഉണ്ടായിരുന്നത്.
ആദ്യം യു.കെ.യിൽ, പിന്നെ ലോകമെമ്പാടും…
അമേരിക്ക, അയർലൻഡ് എന്നിവിടങ്ങളിലെ ചാനലുകൾക്കാണ് ആദ്യം പൂട്ട് വിഴുന്നത്. തുടർന്ന് ഓസ്‌ട്രേലിയ, പോളണ്ട്, ഫ്രാൻസ്, ജർമ്മനി, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളും ഈ സംഗീത ചാനലുകൾക്ക് വിട നൽകും. 1981-ൽ 24 മണിക്കൂർ സംഗീത ചാനലായി ആരംഭിച്ച എംടിവിയുടെ അവസാന അധ്യായമാണിത്.
ഒട്ടു വിശ്വസിക്കാൻ കഴിയാത്ത ഒരു കാര്യമാണിത്, എല്ലാം ഒരുമിച്ചു വന്നിരുന്ന ഒരിടമായിരുന്നു എംടിവി. അത് ഇനി ഇല്ലെന്നറിയുമ്പോൾ വളരെ വേദന തേന്നുന്നുവെന്ന് മുൻ എംടിവി വിജെ സിമോൺ ഏഞ്ചൽ പ്രതികരിച്ചു
എംടിവി പൂർണ്ണമായും ഇല്ലാതാകുമോ?
ചാനലുകൾ പൂട്ടിയാലും എംടിവി എന്ന ബ്രാൻഡ് സോഷ്യൽ മീഡിയകളിലും പാരാമൗണ്ട് ഗ്ലോബലിന്റെ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ‘പാരാമൗണ്ട്+’ലുടെ ശക്തമായി തുടരും. ഡിജിറ്റൽ യുഗത്തിൽ പ്രേക്ഷകരുടെ മാറുന്ന താത്പര്യങ്ങൾക്കനുസരിച്ച് ബ്രാൻഡിനെ നിലനിർത്താൻ വേണ്ടിയുള്ള നീക്കമാണിത്.
















