കൊച്ചി: നടൻ മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസിൽ സർക്കാരിനും നടനും തിരിച്ചടിയായി നിർണ്ണായക ഹൈക്കോടതി വിധി. മോഹൻലാലിന്റെ കൈവശമുള്ള ആനക്കൊമ്പുകൾ നിയമപരമായി സൂക്ഷിക്കാൻ അനുമതി നൽകിയ സർക്കാർ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതോടെ, ആനക്കൊമ്പ് കൈവശം വെച്ചതുമായി ബന്ധപ്പെട്ട കേസ് നടപടികൾ വീണ്ടും നിർണ്ണായക ഘട്ടത്തിലെത്തി.
ആനക്കൊമ്പ് കൈവശം വെച്ച നടപടി നിയമവിധേയമാക്കിക്കൊണ്ട് 2015-ൽ സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പിഴവുണ്ടായതായി കോടതി നിരീക്ഷിച്ചു. ഈ വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടില്ല എന്നതാണ് പ്രധാന വീഴ്ചയായി കോടതി ചൂണ്ടിക്കാട്ടിയത്. അതിനാൽ, നിലവിലെ ഉത്തരവ് റദ്ദാക്കിയ കോടതി, ഈ വിഷയത്തിൽ നിയമപരമായ നടപടികൾ പൂർത്തിയാക്കി പുതിയ വിജ്ഞാപനം പുറത്തിറക്കാൻ സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്.
2011 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. എറണാകുളം തേവരയിലുള്ള മോഹൻലാലിന്റെ വസതിയിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് നാല് ആനക്കൊമ്പുകൾ കണ്ടെത്തിയത്. തുടർന്ന് വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്യുകയും മോഹൻലാൽ ഒന്നാം പ്രതിയാവുകയും ചെയ്തിരുന്നു. ആനക്കൊമ്പുകൾ കൈവശം വെച്ചതിനെ നിയമപരമായി സാധൂകരിക്കാൻ 2015-ൽ സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കിയെങ്കിലും, അത് ഹൈക്കോടതി ഇപ്പോൾ റദ്ദാക്കിയിരിക്കുകയാണ്.
















