കടയ്ക്കൽ: കൊല്ലം കടയ്ക്കലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. സ്കൂൾ വിട്ടുവരുന്ന വഴി മഴ നനയാതിരിക്കാൻ ബസ് സ്റ്റോപ്പിൽ കയറി നിന്ന രണ്ടാം ക്ലാസുകാരിക്ക് നേരെയാണ് ലൈംഗികാതിക്രമം ഉണ്ടായത്. സംഭവത്തിൽ പ്രതി പിടിയിലായി. ആറ്റുപുറം സ്വദേശിയായ ഷൈജു (40) ആണ് അറസ്റ്റിലായത്.
സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അപ്രതീക്ഷിതമായി മഴ പെയ്താൽ പെട്ടെന്ന് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ കുട്ടി കയറി നിന്നപ്പോഴാണ് പ്രതി കുട്ടിയെ ഉപദ്രവിച്ചത്. ഷൈജുവിനെ കുട്ടിക്ക് പരിചയം ഉണ്ടായിരുന്നു. ഈ പരിചയം മുതലാക്കിയാണ് പ്രതി കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. കുട്ടിയുടെ അടുത്തേക്ക് വന്ന ഇയാൾ വിശേഷങ്ങൾ ചോദിച്ചതിന് പിന്നാലെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയായിരുന്നു.
ഇതോടെ കുട്ടി ഒച്ചവെയ്ക്കുകയും ബഹളം കേട്ട് സമീപത്തെ വീട്ടുകാർ ഓടിയെത്തുകയും ചെയ്തു. ഇത് കണ്ട ഷൈജു ഓടി രക്ഷപ്പെട്ടു. തുടർന്ന് വിവരമറിഞ്ഞ നാട്ടുകാർ പ്രതിക്കായി തിരച്ചിൽ നടത്തുകയും തൊട്ടടുത്ത മലയിൽ നിന്നും ഇയാളെ പിടികൂടുകയും ചെയ്തു. നാട്ടുകാർ ചേർന്നാണ് പ്രതിയെ പോലീസിന് കൈമാറിയത്. കുട്ടിയുടെ മൊഴി എടുത്ത പോലീസ് പോക്സോ ഉൾപ്പെടെ വകുപ്പുകൾ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
















