കേന്ദ്ര സർക്കാരിന്റെ പി.എം.ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള സംസ്ഥാന മന്ത്രിസഭായോഗ തീരുമാനം ഉടൻ കേന്ദ്രത്തെ അറിയിക്കും. ചീഫ് സെക്രട്ടറിയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് ഔദ്യോഗികമായി കത്ത് കൈമാറുക. കത്തിന്റെ കരട് തയ്യാറാക്കിയെങ്കിലും, മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ച ശേഷമായിരിക്കും അന്തിമ കൈമാറ്റം നടക്കുക.
പി.എം.ശ്രീ പദ്ധതിയിൽ നിന്ന് സർക്കാർ പിന്നോട്ട് പോകുന്നതോടെ, സംസ്ഥാനത്തിന് ലഭിക്കേണ്ട എസ്.എസ്.കെ ഫണ്ട് ഏറെക്കുറെ നഷ്ടമാകുമെന്ന് ഉറപ്പായി. ഫണ്ടിന്റെ കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി കേന്ദ്ര വിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറിയുമായി ചർച്ച നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല.
അതിനാൽ തന്നെ ഫണ്ടിനായി ഇനി പുതിയ പ്രൊപ്പോസൽ സമർപ്പിക്കേണ്ട എന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ്.
അതേസമയം പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളം പിൻമാറരുതെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. കരാറിൽ ഉറച്ചുനിൽക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ പ്രതികരിച്ചു.
















