മുഴുവൻ ബന്ദികളുടെയും മൃതദേഹങ്ങൾ ലഭിച്ചാലുടൻ ഗാസയിൽ സൈന്യം ആക്രമണം പുനരാരംഭിക്കാൻ മടിക്കരുതെന്ന് ഇസ്രായേൽ ഊർജ മന്ത്രി ഏലി കോഹൻ. കൂടാതെ, ഗാസയിലേക്കുള്ള സഹായ വിതരണത്തിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തീവ്രവാദ കേസുകൾക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്ലിന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പിന്തുണ പ്രഖ്യാപിച്ചു. എന്നാൽ നെതന്യാഹു പിന്തുണച്ച ഈ ബിൽ വംശഹത്യാ പദ്ധതിയുടെ തുടർച്ചയാണെന്ന് ഹമാസ് കുറ്റപ്പെടുത്തി.
അവശേഷിക്കുന്ന ഇസ്രായേൽ ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെത്താൻ ഈജിപ്തിൻ്റെയും റെഡ് ക്രോസിൻ്റെയും സഹായത്തോടെ ഹമാസ് തിരച്ചിൽ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഇതുവരെ ഹമാസ് 20 ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറി. കഴിഞ്ഞ ദിവസം തെക്കൻ ഗാസയിലെ തുരങ്കത്തിൽ കണ്ടെത്തിയ മൂന്ന് മൃതദേഹങ്ങൾ ഉൾപ്പെടെയാണിത്. എട്ട് പേരുടെ മൃതദേഹങ്ങളാണ് ഇനിയും ലഭിക്കാനുള്ളത്.
ഗാസ ആരോഗ്യ മന്ത്രാലയത്തിൻ്റെ റിപ്പോർട്ട് പ്രകാരം, 45 ഫലസ്തീനികളുടെ മൃതദേഹങ്ങൾ ഇസ്രായേൽ കൈമാറി. കൂടാതെ, അഞ്ച് ഫലസ്തീൻ തടവുകാരെ ഇസ്രായേൽ ഇന്നലെ മോചിപ്പിക്കുകയും ചെയ്തു.
അതേസമയം വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മൂന്ന് ഫലസ്തീനികൾ കൂടി കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റു. ഇതോടെ ഒക്ടോബർ പത്തിന് നിലവിൽ വന്ന വെടിനിർത്തൽ കരാറിനു ശേഷം കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 236 ആയി. ഗസ്സ സിറ്റിയുടെ കിഴക്കൻ ഭാഗങ്ങളിൽ രാത്രി വീണ്ടും വ്യോമാക്രമണം നടന്നു.
















