മൂന്നാറിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവതിക്ക് നേരിട്ട ദുരനുഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ. യുവതിയോട് മോശമായി പെരുമാറിയ ഡ്രൈവര്‍മാരുടെ ലൈസൻസ് റദ്ദ് ചെയ്യും. അപമര്യാദ കാണിച്ച ഡ്രൈവർമാർക്കും ഒത്താശചെയ്ത പൊലീസുകാർക്കും എതിരെ നടപടി ഉണ്ടാകുമെന്നും ഗണേഷ് കുമാർ പറഞ്ഞു.
യാത്രയ്ക്ക് ഓൺലൈൻ ടാക്സി വിളിച്ചതിനാണ് മുംബൈ സ്വദേശിനിയെ ഡ്രൈവർമാർ ഭീഷണിപ്പെടുത്തിയത്. ആറ് പേരാണ് യുവതിയോട് മോശമായി പെരുമാറിയത്. ഇവരെ ഉടൻ അറസ്റ്റ് ചെയ്യും. തുടർന്ന് ഇവരുടെ ലൈസൻസ് റദ്ദാക്കും. ഇനി ഈ സംഭവം ആവർത്തിക്കരുത്. ഊബർ ഇന്ത്യയിലോ കേരളത്തിലോ നിരോധിച്ചിട്ടില്ല. ഊബർ ഓടിക്കുന്നവരും തൊഴിലാളികളാണ്. മൂന്നാറിൽ ഗുണ്ടായിസം നടത്തുകയാണ്. തൊഴിലാളികളോട് സ്‌നേഹമുള്ള സർക്കാറാണിത്. എന്നാൽ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ അനുവദിക്കില്ല. പുരോഗമന സംസ്ഥാനത്തിന് ചേർന്ന നടപടിയില്ല. മൂന്നാറിൽ ഡബിൾ ഡക്കർ വന്നപ്പോഴും ഇതേപോലെ അനുഭവം ഉണ്ടായിരുന്നു. അന്ന് കുറേ പേർക്ക് പിഴ ചുമത്തിയിരുന്നു.അതിൽ പിഴ അടക്കാത്തവർക്കെതിരെയും നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു.
















