കൊച്ചി അങ്കമാലിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന്‍റെ മരണത്തിൽ ഇന്ന് പൊലീസ് കൂടുതൽ നടപടികളിലേക്ക് കടക്കും. കൊലപാതകവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മൂമ്മ റോസിലി (60) യുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. മാനസിക വിഭ്രാന്തി നേരിടുന്ന സ്ത്രീയാണ് റോസിലി എന്നാണ് വിവരം. കുഞ്ഞിന്റെ കൊലപാതകത്തിനു പിന്നാലെ മനസിനു താളംതെറ്റിയ നിലയിൽ കണ്ടെത്തിയ റേസിലിയെ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ചെല്ലാനം ആറാട്ടുപുഴക്കടവിൽ ആന്റണിയുടെയും റൂത്തിന്റെയും മകളാണ് മരിച്ച ഡൽന മരിയ സാറ. മാതാപിതാക്കൾ അസുഖബാധിതരായതിനെ തുടര്‍ന്ന് ഒരു വർഷം മുമ്പാണ് റൂത്ത് സ്വന്തം വീട്ടിലേക്ക് വന്നത്. ഇതിനിടെ കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. കുഞ്ഞിന്റെ മാമോദീസ ചടങ്ങുകൾക്കു ശേഷം ചെല്ലാനത്തേക്ക് മടങ്ങാനിരിക്കെയാണ് ദാരുണസംഭവം ഉണ്ടായത്. മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്ന റോസിലി കഴിഞ്ഞ ദിവസങ്ങളിൽ ചികിത്സയിലായിരുന്നു. തുടർന്ന് വീട്ടിലേക്ക് മടങ്ങിയെത്തി.
ഇന്നലെ രാവിലെ ഒമ്പതു മണിയോടെ കുഞ്ഞിനെ കുളിപ്പിച്ച ശേഷം അമ്മ റോസിലിയുടെ അടുത്തു കിടത്തി ഭക്ഷണമെടുക്കാനായി റൂത്ത് അകത്തേക്ക് പോയി തിരിച്ചു വരുമ്പോൾ അനക്കമറ്റ നിലയിൽ ചോരയിൽ കുളിച്ചു കിടക്കുന്ന കുഞ്ഞിനെയാണ് കണ്ടത്. വീട്ടിലെ ബഹളം കേട്ട് അയൽവാസികളടക്കം ഓടിയെത്തുമ്പോൾ ചോരയിൽ കുളിച്ച കുഞ്ഞിനെ വാരിയെടുത്തു നിൽക്കുന്ന ആന്റണിയെയാണ് കണ്ടത്. തുടർന്ന് വീട്ടുകാരും അയൽക്കാരും കൂടി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകകയായിരുന്നു. എന്തോ കടിച്ചതാണ് എന്നായിരുന്നു വീട്ടുകാരുടെ പ്രാഥമിക സംശയം. ഇക്കാര്യം ആശുപത്രി അധികൃതർ രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.
തുടർന്ന് പൊലീസ് വീട്ടുകാരുടേയും അയൽക്കാരുടേയും മൊഴി രേഖപ്പെടുത്തിയിരുന്നു. റോസിലി മാനസിക വിഭ്രാന്തി നേരിടുന്നയാളാണെന്ന് ഇതിനിടെയാണ് പൊലീസ് മനസിലാക്കിയത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് റോസിലി തന്നെ കുഞ്ഞിനെ കഴുത്തറത്ത് കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. തുടർന്ന് നടത്തിയ പരിശോധനയില്‍ കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന കത്തി കണ്ടെടുത്തു.
















