കോഴിക്കോട്: പാമ്പ് കടിയേറ്റെന്ന സംശയത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ എട്ട് വയസ്സുകാരി മരിച്ചു. കൊടുവള്ളി കരീറ്റിപറമ്പ് ഊരാളുക്കണ്ടി യുകെ ഹാരിസ് സഖാഫിയുടെ മകള്‍ ഫാത്വിമ ഹുസ്‌നയാണ് മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച മടവൂരിൽ നടന്ന ഒരു പരിപാടിക്കിടെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പിന്നാലെ ശരീരത്തിൽ നീല നിറം പ്രകടമായതോടെ പാമ്പ് കടിയാണോ എന്ന സംശയത്തിൽ കുടുംബാംഗങ്ങൾ കുട്ടിയെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.
ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ഫാത്വിമയെ വെന്റിലേറ്ററിലാക്കി ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവസമയത്ത് ഫാത്വിമയും മറ്റും നിന്നിരുന്ന സ്ഥലത്ത് പാമ്പ് ഇഴഞ്ഞുപോകുന്നത് കണ്ടതായി സമീപത്തുണ്ടായിരുന്നവർ പറഞ്ഞു. മരണ കാരണം സ്ഥിരീകരിക്കാൻ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കും.
മാനിപുരം എ.യു.പി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ഫാത്വിമ ഹുസ്‌ന. മാതാവ്: റാബിയ. സഹോദരന്‍: ഷിബിലി.
















