ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ പുതുതായി ഉദ്ഘാടനം ചെയ്ത ഹോങ്ചി പാലം മണ്ണിടിച്ചിലിനെ തുടർന്ന് ഭാഗികമായി തകർന്നുവീണു. ഈ വർഷം ആദ്യം നിർമ്മാണം പൂർത്തിയാക്കി സെപ്റ്റംബറിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത പാലമാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം തകർന്നത്. മധ്യ ചൈനയെയും ടിബറ്റിനെയും ബന്ധിപ്പിക്കുന്ന ദേശീയ പാതയുടെ ഭാഗമായിരുന്നു ഈ പാലം. പാലത്തിൻ്റെ കോൺക്രീറ്റ് ഭാഗം കഷണങ്ങളായി നദിയിലേക്ക് പതിക്കുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം നടന്നത്. എക്‌സിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ, പാലത്തിൻ്റെ അടിത്തറയിലേക്ക് ശക്തമായ മണ്ണിടിച്ചിലുണ്ടാവുകയും തുടർന്ന് 758 മീറ്റർ നീളമുള്ള പാലത്തിൻ്റെ ഒരു ഭാഗം നിമിഷങ്ങൾക്കകം താഴെയുള്ള നദിയിലേക്ക് തകർന്നു വീഴുന്നതും ദൃശ്യമാണ്. തൂണുകൾ വെള്ളത്തിലേക്ക് പതിച്ചതോടെ അന്തരീക്ഷത്തിൽ പൊടിയും അവശിഷ്ടങ്ങളും നിറഞ്ഞു. സമീപത്തെ ചരിവുകളിലും റോഡുകളിലും വിള്ളലുകൾ കണ്ടെത്തിയതിനെ തുടർന്ന് തിങ്കളാഴ്ച ഉച്ചയോടെ പാലം അടച്ചിരുന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഈ മുൻകരുതൽ നടപടികൾക്കിടയിലും ചൊവ്വാഴ്ച സ്ഥിതി വഷളാവുകയും ശക്തമായ മണ്ണിടിച്ചിലിൽ പാലത്തിൻ്റെ ഭാഗങ്ങളും സമീപറോഡുകളും തകരുകയുമായിരുന്നു.
ചെങ്കുത്തായതും മണ്ണിടിച്ചിൽ സാധ്യതയേറിയതുമായ ഈ പ്രദേശത്തെ ഭൗമശാസ്ത്രപരമായ അസ്ഥിരതയാണ് തകർച്ചയ്ക്ക് കാരണമെന്നാണ് പ്രാഥമിക കണ്ടെത്തൽ. സംഭവത്തിന് പാലത്തിൻ്റെ രൂപകൽപ്പനയിലോ നിർമ്മാണത്തിലോ എന്തെങ്കിലും പ്രശ്നങ്ങൾ കാരണമായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സമഗ്രമായ അന്വേഷണം നടക്കുന്നതായി പ്രാദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ചൈനയുടെ പടിഞ്ഞാറൻ മലയോര മേഖലകളിലെ ഭൂകമ്പ സാധ്യതയും മണ്ണിടിച്ചിൽ സാധ്യതയുമുള്ള പ്രദേശങ്ങളിലെ ദ്രുതഗതിയിലുള്ള അടിസ്ഥാന സൗകര്യ വികസനത്തിലെ വെല്ലുവിളികളിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നതെന്ന് ചില ഉപയോക്താക്കൾ പ്രതികരിച്ചു. നിർമ്മാണ വേഗതയുടെ ഗുണനിലവാരത്തെയും ഇത് ചോദ്യം ചെയ്യുന്നുണ്ട്.
















