പ്രണവ് മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി രാഹുൽ സദാശിവൻ ഒരുക്കിയ ചിത്രമാണ് ‘ഡീയസ് ഈറെ’. ചിത്രം തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. എങ്ങും ഗംഭീര അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമയിൽ നടി അതുല്യ ചന്ദ്ര അവതരിപ്പിച്ച ടെസ എന്ന കഥാപാത്രം സോഷ്യൽ മീഡിയയിലെല്ലാം ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ പ്രണവിനോപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ് അതുല്യ. ക്യു സ്റ്റുഡിയോ എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്.
‘പ്രണവിനൊപ്പം നല്ല എക്സ്പീരിയൻസ് ആയിരുന്നു, വളരെ കംഫർട്ടബിൾ ആയിരുന്നു. പാവമാണ് ആൾ. ഒറ്റ സീനെയുള്ളുവെന്ന് രാഹുൽ പറഞ്ഞിരുന്നു. പ്രണവും ഞാനും സ്വാതിയുമായിരുന്നു കൂട്ട്. പിന്നെ എനിക്ക് രണ്ട് ദിവസം മാത്രമേ ഷൂട്ട് ഉണ്ടായിരുന്നുള്ളൂ. സിനിമയിൽ കാണിക്കുന്ന ആ വീട്ടിൽ തന്നെ ആയിരുന്നു ഞങ്ങളുടെ സീൻ ഷൂട്ട് ചെയ്തത്. സിനിമയുടെ ടീമും വളരെ നല്ലതായിരുന്നു’, അതുല്യയുടെ വാക്കുകൾ.
ചിത്രം ഉടൻ തന്നെ 100 കോടി ക്ലബ്ബിലേക്ക് ഇടം പിടിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. കഴിഞ്ഞ ദിവസമാണ് ഡീയസ് ഈറെ 50 കോടിയിലധികം രൂപ നേടിയത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 70 കോടിയിലധികം രൂപ ചിത്രം ആഗോളതലത്തിൽ നേടിയിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. ഒരു A സർട്ടിഫിക്കറ്റ് ലഭിച്ച ഹൊറർ സിനിമയ്ക്ക് 10 ദിവസത്തിനുള്ളിലാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്തും ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഈ കളക്ഷനിൽ മുന്നോട്ട് പോയാൽ ഉടൻ തന്നെ ചിത്രം 100 കോടി നേടുമെന്നാണ് അനലിസ്റ്റുകളുടെ പ്രവചനം.
ഈ വർഷം തുടരെ സൂപ്പർഹിറ്റുകൾ സമ്മാനിച്ച മോഹൻലാലിന്റെ മൂന്ന് ചിത്രങ്ങളും 50 കോടിയിലധികം കളക്ഷൻ നേടിയിരുന്നു. അങ്ങനെ മലയാളത്തിൽ ഈ അപൂർവ്വ നേട്ടം കൈവരിച്ച നടൻ മോഹൻലാൽ ആയി മാറി. ഇപ്പോഴിതാ അതേ റെക്കോർഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പ്രണവ് മോഹൻലാലും. ‘ക്രോധത്തിന്റെ ദിനം’ എന്ന അര്‍ത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്നതാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ് ലൈന്‍. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും രാഹുൽ സദാശിവൻ തന്നെയാണ്.
















