വരുമാനമില്ലാത്ത പ്രായമായ അമ്മമാർക്ക് ജീവിതച്ചെലവിനായി മക്കളിൽനിന്ന് പണം ലഭിക്കാൻ നിയമപരമായി അവകാശമുണ്ടെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. ഭർത്താവിന്റെ സംരക്ഷണയിൽ കഴിയുകയാണെങ്കിൽ പോലും ഈ അവകാശം നിലനിൽക്കും. വൃദ്ധമാതാപിതാക്കളെ സംരക്ഷിക്കേണ്ടത് മക്കളുടെ ധാർമികവും നിയമപരവുമായ കടമയാണെന്നും, ഭാര്യയും മക്കളുമുണ്ടെന്ന കാരണം പറഞ്ഞ് ഈ ഉത്തരവാദിത്വത്തിൽനിന്ന് ഒളിച്ചോടാൻ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റേതാണ് ഈ സുപ്രധാന ഉത്തരവ്.
തിരൂർ കുടുംബക്കോടതിയുടെ വിധിക്കെതിരെ മലപ്പുറം വെളിയംകോട് സ്വദേശിയായ ഒരു യുവാവ് നൽകിയ റിവിഷൻ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം. ഗൾഫിൽ ജോലി ചെയ്യുന്ന മകനിൽനിന്ന് ജീവനാംശം ആവശ്യപ്പെട്ടുകൊണ്ട് അമ്മ നൽകിയ ഹർജിയിൽ, കുടുംബക്കോടതി മാതാവിന് പ്രതിമാസം 5000 രൂപ നൽകാൻ മകനോട് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് മകൻ ഹൈക്കോടതിയെ സമീപിച്ചത്. ഭാര്യയെയും കുട്ടിയെയും സംരക്ഷിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും, അതിനാൽ അമ്മയ്ക്ക് പണം നൽകാൻ കഴിയില്ലെന്നുമായിരുന്നു മകന്റെ പ്രധാന വാദം.
കൂടാതെ, മത്സ്യബന്ധന ബോട്ടിൽ ജോലി ചെയ്യുന്ന പിതാവിന് വരുമാനമുണ്ടെന്നും കന്നുകാലികളെ വളർത്തുന്നതിലൂടെ മാതാവിനും വരുമാനം ലഭിക്കുന്നുണ്ടെന്നും ഹർജിക്കാരൻ വാദിച്ചു. എന്നാൽ, 60 വയസ്സ് കഴിഞ്ഞ ഒരു അമ്മ കന്നുകാലികളെ വളർത്തി ജീവിക്കട്ടെ എന്ന് പറയുന്നത് ദൗർഭാഗ്യകരമാണ് എന്ന് കോടതി അഭിപ്രായപ്പെട്ടു. സ്വന്തം ഭാര്യയുടെയും മക്കളുടെയും സംരക്ഷണം ഒരു കാരണമായി ഉയർത്തിക്കാട്ടി മാതാപിതാക്കളെ സംരക്ഷിക്കാനുള്ള ബാധ്യതയിൽനിന്ന് മക്കൾക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് കോടതി ആവർത്തിച്ച് വ്യക്തമാക്കി. മാതാപിതാക്കളുടെ സംരക്ഷണം ഓരോ മകന്റെയും മകളുടെയും അനിവാര്യമായ ഉത്തരവാദിത്തമാണെന്നും കോടതി കൂട്ടിച്ചേർത്തു.
















