ബെംഗളൂരു അഡുഗോഡിയിയിൽ ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ യുവാവിന്റെ ശ്രമം. നാട്ടുകാർ യുവാവിനെ പൊതിരെ തല്ലി പോലീസിൽ ഏല്പിച്ചു. ബെംഗളൂരുവിൽ താമസക്കാരനായ 28 വയസ്സുകാരൻ വിഘ്‌നേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
നവംബര്‍ 9നാണ് സംഭവം. രാവിലെ 11 മണിയോടെ പെൺകുട്ടിയുടെ വീട്ടുകാർ അടുത്തുള്ള ഒരു വിവാഹചടങ്ങിൽ പങ്കെടുക്കാനായി പോയിരുന്നു. പെൺകുട്ടി ഒറ്റക്കായതിനാൽ വീട്ടുകാർ വീടിന്റെ വാതിൽ പുറത്തു നിന്ന് പൂട്ടിയ ശേഷമാണ് പോയത്. ഇത് മനസിലാക്കിയ വിഘ്‌നേശ് വീട്ടിൽ അതിക്രമിച്ച് കയറുകയായിരുന്നു. പെട്ടന്ന് അകത്തു കയറിയ ഇയാൾ വീട് അകത്തു നിന്ന് പൂട്ടി പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു.
രണ്ടുകാലുകള്‍ക്കും ചലന ശേഷിയില്ലാത്ത യുവതിക്ക് സംസാരിക്കാനും കഴിയില്ല. വിവാഹ വീട്ടിൽ നിന്ന് അമ്മ തിരിച്ചെത്തിയപ്പോൾ വാതിൽ അകത്ത് നിന്ന് പൂട്ടിയത് ശ്രദ്ധയിൽപെട്ടു. നിരവധി തവണ വാതിലിൽ മുട്ടിയെങ്കിലും തുറന്നില്ല. പിന്നാലെ വാതിൽ തള്ളിത്തുറന്ന് അകത്ത് കയറിയപ്പോൾ നഗ്നയായി നിൽക്കുന്ന മകളെയാണ് കണ്ടത്. വാതിൽ തുറന്നപ്പോൾ യുവാവ് സംഭവ സ്ഥലത്ത് നിന്ന് കടന്നുകളയാൻ ശ്രമിച്ചു. എന്നാൽ ഇയാളെ നാട്ടുകാർ പിടിച്ച് റോഡിലിട്ട് പൊതിരെ തല്ലുകയായിരുന്നു. പിന്നാലെ യുവാവിനെ പൊലീസിനെ ഏൽപിച്ചു. സംഭവ സമയത്ത് പ്രതി ലഹരി ഉപയോഗിച്ചിരുന്നെന്നാണു നിഗമനം.
















