തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ സഹകരിക്കാൻ കോണ്‍ഗ്രസ്. ഓരോ നിയോജകമണ്ഡലത്തിന്‍റെയും ചുമതല ഓരോ കെപിസിസി ജനറൽ സെക്രട്ടറിമാര്‍ക്ക് നൽകും. പാര്‍ട്ടിയുടെ ബൂത്ത് ലെവൽ ഏജന്‍റുമാരെ വോട്ടു ചേര്‍ക്കാനും പാര്‍ട്ടി അനുകൂല വോട്ട് ഉറപ്പിക്കാൻ സജീവമായി ഇറക്കാനാണ് തീരുമാനം. ഏജന്‍റുമാര്‍ ഇല്ലാത്തിടത്ത് പത്തു ദിവസത്തിനകം ആളെ നിയോഗിക്കാനാണ് തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാന്തരമായി വോട്ടു ചേര്‍ക്കലും നടത്താനാണ് നിര്‍ദേശം. മാറി നിന്നാൽ തിരിച്ചടിയാകുമെന്നാണ് കെപിസിസി ഭാരവാഹി യോഗത്തിന്റെ വിലയിരുത്തൽ.
അതേസമയം തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തെ ഗൗരവമായി സമീപിക്കാൻ കെപിസിസി നേതൃയോഗം തീരുമാനമെടുത്തതിന് പിറകെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മുസ്‌ലിം സമുദായ സംഘടനാ നേതാക്കളെ സന്ദർശിച്ചു. കോഴിക്കോടും മലപ്പുറത്തുമായി മുസ്‌ലിം മത സംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സതീശന്‍, എസ്ഐആർ നടപടികളെ ഗൗരവമായി പാർട്ടി കാണുന്നുണ്ടെന്നും ഇക്കാര്യത്തില്‍ മത സംഘടനകളുടെ കൂടി ഇടപെടല്‍ ഉണ്ടാകണമെന്നും അഭ്യർത്ഥിച്ചു. എസ്ഐആറിന്റെ ഭാഗമായി വോട്ടർപട്ടികയിൽ പേരു ചേർക്കുന്ന നടപടി രാഷ്‌ട്രീയ പാർട്ടികളുടെ മാത്രം ഉത്തരവാദിത്തമായി കാണരുതെന്നും, മുഴുവൻ സംഘടനകളും സ്വന്തം നിലയിൽ അതിനു മുന്നിട്ടിറങ്ങണമെന്നും വി.ഡി സതീശൻ നേതാക്കളോട് അഭ്യർത്ഥിച്ചു.
STORY HIGHLIGHT : SIR Congress to cooperate responsibility divided KPCC general secretaries
















