ഒൻപത് അടി ഉയരവും 300 പൗണ്ടിലധികം ഭാരവുമുള്ള ഒട്ടകപ്പക്ഷികളാണ് ഇന്ന് ഭൂമിയിലെ ഏറ്റവും വലിയ പക്ഷികൾ. എന്നാൽ അതിനേക്കാൾ മുൻപ് ഒരു വലിയ പക്ഷി ജീവിച്ചിരുന്നു. ആ പക്ഷിയുടെ മുട്ടകൾക്ക് ഇന്നത്തെ കോഴിമുട്ടകളുടെ 160 ഇരട്ടി വലുപ്പമുണ്ടായിരുന്നു. പറഞ്ഞുവരുന്നത് ആനപ്പക്ഷികളെ കുറിച്ചാണ്. ആ മുട്ടയിട്ട പക്ഷി ഇന്ന് ഭൂമിയിലില്ല.

അവയായിരുന്നു ലോകത്തിൽ ഇതുവരെ ജീവിച്ചിരുന്നവയിൽ ഏറ്റവും വലിയ പക്ഷി. ആനപ്പക്ഷികൾ വിവിധ വിഭാഗത്തിലുണ്ടായിരുന്നു.
ഇവയുടെ ജനുസ്സ് ഏപ്യോർണിസ് എന്നറിയപ്പെട്ടു. ഇതിൽതന്നെ ഏറ്റവും വലുതായിരുന്നു ഏപ്യോർണിസ് മാക്‌സിമസ് എന്ന ആനപ്പക്ഷി. ഏപ്യോർണിസ് മാക്സിമസ് ആനപ്പക്ഷിയുടെ മുട്ടകളുടെ ഭാഗങ്ങൾ മഡഗാസ്കറിൽ നിന്നും മറ്റും കിട്ടിയത് ഗവേഷകർ പുനസൃഷ്ടിച്ചിട്ടുണ്ട്. അപാരമായ ഇവയുടെ വലുപ്പം വളരെ ശ്രദ്ധേയമാണ്. ഏകദേശം പത്ത് അടി വരെ പൊക്കം ഈ ആനപ്പക്ഷികൾക്കും ഉണ്ടായിരുന്നു. എന്നാൽ ഇവയുടെ ഭാരം വളരെക്കൂടുതലായിരുന്നു. ഒരു ആനപ്പക്ഷിക്ക് ഏകദേശം 500 കിലോ വരെയൊക്കെ ഭാരം ഉണ്ടാകും. മഡഗാസ്കറിലെ കാലാവസ്ഥ കടുത്തതായിരുന്നതിനാൽ ഇവയുടെ ഫോസിൽ ലഭ്യത വളരെക്കുറവാണ്. ഇവയെക്കുറിച്ചുള്ള പഠനത്തിൽ ഈ സംഗതി ഒരു പ്രശ്നം സൃഷ്ടിക്കുന്നു.

ഒറ്റപ്പെട്ട ദ്വീപുകളിലും മേഖലകളിലുമുള്ള ജീവിവർഗങ്ങളിൽ ചിലതിന് സാധാരണയിലുമധികം വലുപ്പം പിന്നീട് വയ്ക്കാറുണ്ട്. ഇൻസുലർ ജൈജാന്റിസം എന്ന പ്രതിഭാസം മൂലമാണിത്. ഇൻസുലർ ജൈജാന്റിസമാകാം ഈ പക്ഷികൾക്കും ഇത്ര വലുപ്പം വയ്ക്കാൻ കാരണമായത്. ആയിരം വർഷങ്ങൾക്ക് മുൻപാണ് ഈ വമ്പൻ പക്ഷികൾ നാമാവശേഷമായതെന്ന് കരുതുന്നു. ഇവിടെയുള്ള മനുഷ്യരുടെ പ്രവർത്തനങ്ങളാകാം ഒരു കാരണം. ഇതിന്റെ ജനുസ്സിൽപെട്ട മറ്റു ചില ക്ഷികൾ പിന്നെയും കുറച്ചുനൂറ്റാണ്ടുകൾ കൂടി ഭൂമിയിൽ ജീവിച്ചിരുന്നു. ലോകത്തിൽ ഇന്നു ജീവിച്ചിരിക്കുന്ന പക്ഷികളിൽ ഏറ്റവും വലിയ മുട്ടയിടുന്നത് ഒട്ടകപ്പക്ഷിയാണ്. കരജീവികളിലെ ഏറ്റവും വലിയ മുട്ടയും ഇതുതന്നെ.
















