വോട്ടുചോരിയും തുണയ്ക്കാതെ ബീഹാറില്‍ തേജസ്വി യാദവിന്റെ ആര്‍.ജെ.ഡിയും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന മഹാഗഡ്ബന്ധന്‍ സഖ്യം അമ്പേ പിന്നിലായിരിക്കുകയാണ്. മൃഗീയമായ മുന്നേറ്റം നടത്തിക്കൊണ്ട് നിതീഷ്‌കുമാര്‍ നേതൃത്വം നല്‍കുന്ന ജെ.ഡി.യുവും ബി.ജെ.പിയും അടങ്ങുന്ന എന്‍.ഡി.എ സഖ്യം ബഹുദൂരം മുന്നിലാണ്. ഇനി അറിയേണ്ടത്, വൈശാലിയിലെ രഘോപൂരില്‍ നേര്‍ക്കുനേര്‍ മത്സരിക്കുന്ന നിതീഷ് കുമറോ അതോ തേജസ്വി യാദവോ. രഘോപൂരില്‍ നിതീഷ്‌കുമാര്‍ നിസ്സാര വോട്ടുകള്‍ക്ക് പിന്നിലാണ്. തേജസ്വി യാദവ് മുന്നിലാണെങ്കിലും മഹാസഖ്യം വളരെ വളരെ പിന്നിലാണ് എന്നതാണ് വസ്തുത. ബീഹാരിനെ നയിക്കാന്‍ കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന ജനതാദള്‍ (യു) മേധാവി നിതീഷ് കുമാര്‍ അഞ്ചാം തവണയും അധികാരത്തിലെത്തുമോ എന്നാണ് അറിയേണ്ടത്.
അതോ മറ്റാരെങ്കിലും വരുമോ. എന്‍.ഡി.എ വിജയിക്കുകയും നിതീഷ് കുമാര്‍ തോല്‍ക്കുകയും ചെയ്താല്‍ സംഭവിക്കാന്‍ പോകുന്നത് എന്താണ്. ബീഹാറിന് പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമോ. ഇത് തീരുമാനിക്കുന്നത് 243 നിയമസഭാ സീറ്റുകളിലെയും വോട്ടെടുപ്പ് ഫലങ്ങളാണ്. അപ്പോഴും ഉറപ്പിച്ചു പറയാനാകുന്ന ഒന്നുണ്ട്. ബീഹാറിന്റെ ജനകീയ രാജാവ് നിതീഷ്‌കുമാര്‍ തന്നയാണെന്ന് വോട്ടെടുപ്പിന്റെ അഞ്ചാം മണിക്കൂറില്‍ കാണാന്‍ കഴിയുന്നത്. കാരണം, തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കും മുമ്പ് നിതീഷ്‌കുമാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ കൂടെ റിസള്‍ട്ടാണ് ഈ മുന്നേറ്റം. ബീഹാറിലെ സ്ത്രീകള്‍ എന്‍.ഡി.എയ്ക്കൊപ്പം നിന്നു എന്നതാണ് വിജയത്തിന്റെ രഹസ്യം. തിരഞ്ഞെടുപ്പിന് മുമ്പ് നിതീഷ് സര്‍ക്കാര്‍ മുഖ്യമന്ത്രി മഹിളാ റോസ്ഗര്‍ യോജന എന്ന ഒരു പുതിയ പദ്ധതി അവതരിപ്പിച്ചിരുന്നു. സ്ത്രീകളുടെ അക്കൗണ്ടുകളില്‍ സര്‍ക്കാര്‍ 10,000 രൂപ നിക്ഷേപിക്കുന്നതായിരുന്നു ഇത്.
25 ലക്ഷം സ്ത്രീകളുടെ അക്കൗണ്ടുകളില്‍ 10,000 രൂപയാണ് നിക്ഷേപിച്ചത്. അതുകൊണ്ടു തന്നെ ബീഹാറിലെ തെരുവോരങ്ങളില്‍ നിതീഷ് കുമാറിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഫ്‌ളക്‌സുകള്‍ ഉയര്‍ന്നു കഴിഞ്ഞു. വിജയം ആഘോഷിക്കാന്‍ വോട്ടെണ്ണല്‍ തുടങ്ങി അഞ്ചാം മണിക്കൂറില്‍ എന്‍.ഡി.എ മുന്നണികളും അണികളും തയ്യാറെടുത്തു കഴിഞ്ഞു. അതേസമയം, തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വലിയ മൈലേജാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ തെരഞ്ഞെടുപ്പിലൂടെ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയേക്കുമെന്നും കണക്കൂട്ടലുകളുണ്ട്. ബി.ജെ.പി 88 ഇടങ്ങളില്‍ മുന്നിട്ടു നില്‍ക്കുകയാണ്. അത്രയ്ക്കും ശക്തമായ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിലെ കണക്കുകള്‍ വ്യക്തമാക്കുന്നത് എന്‍.ഡി.എ 195 ഇടങ്ങളില്‍ മുന്നിലാണ് എന്നാണ്. മഹാസംഖ്യം 42 ഇടങ്ങളിലും, മറ്റുള്ളവര്‍ 5 ഇടങ്ങളിലും മുന്നിട്ടു നില്‍ക്കുന്നുണ്ട്.
രണ്ടു മണിക്കൂര്‍ കൂടി കഴിയുമ്പോള്‍ ബീഹാറിന്റെ ചിത്രം വ്യക്തമായി തെളിയും. വിജയികളെ ഓരോരുത്തരെയായി പ്രഖ്യാപിക്കാനുള്ള നീക്കത്തിലേക്ക് തെരഞ്ഞെടുപ്പു കമ്മിഷന് കടക്കാനാകുമെന്നാണ് വിലയിരുത്തല്‍. കാരണം, എന്‍.ഡി.എ സഖ്യത്തിനും പതിന്‍മടങ്ങ് താഴെയാണ് മഹാസഖ്യത്തിന്റെ കിടപ്പ്. ഇനിയൊരു പ്രതീക്ഷ വെയ്ക്കാനുള്ള സാധ്യത പോലും കൊടുക്കാതെയാണ് എന്‍.ഡി.എയുടെ ബീഹാറോട്ടം. തെരഞ്ഞെടുപ്പിനു മുമ്പേതന്നെ എന്‍.ഡി.എയുടെ വിജയം എക്‌സിറ്റ് പോളുകളില്‍ തെളിഞ്ഞിരുന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം നിതീഷ് കുമാറിനും എന്‍.ഡി.എക്കും ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നാണ് വ്യക്തമാക്കിയിരുന്നത്. 130 മുതല്‍ 167 വരെ സീറ്റുകള്‍ എന്‍.ഡി.എ നേടുമെന്നായിരുന്നു പ്രവചനം. എന്നാല്‍ തേജസ്വി യാദവ് മുഖ്യമന്ത്രിയാകണമെന്ന് 34 മുതല്‍ 37 ശതമാനം താല്‍പര്യപ്പെടുന്നുവെന്നും സര്‍വേകള്‍ ഉണ്ടായിരുന്നു.
പുറത്തുവന്ന 11 എക്‌സിറ്റ് പോള്‍ സര്‍വേകളില്‍, പത്തെണ്ണവും എന്‍.ഡി.എയ്ക്ക് ഭൂരിപക്ഷം പ്രവചിച്ചിരുന്നു. ഒറ്റ സര്‍വേ മാത്രമാണ് ജെ.ഡി.യു നയിക്കുന്ന എന്‍.ഡി.എ സഖ്യവും മഹാസഖ്യവും തമ്മില്‍ കടുത്ത മത്സരം നടക്കുമെന്ന് പ്രവചിച്ചത്. പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് പാര്‍ട്ടിക്ക് ഒരു ചലനവും ഉണ്ടാക്കാന്‍ കഴിയില്ലെന്ന് പ്രവചിച്ചതു പോലെത്തന്നെ വോട്ടെണ്ണലില്‍ പ്രതിഫലിച്ചു. ജെ.ഡി.യു. ഉള്‍പ്പെടെ അഞ്ച് പാര്‍ട്ടികളാണ് ബിഹാറിലെ എന്‍.ഡി.എയില്‍ ഉള്‍പ്പെടുന്നത്. ആര്‍.ജെ.ഡി, കോണ്‍ഗ്രസ്, സി.പി.ഐ (എം.എല്‍) ലിബറേഷന്‍, മറ്റ് ഇടതുപക്ഷ പാര്‍ട്ടികള്‍, വികാസീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വി.ഐ.പി) എന്നിവയാണ് മഹാഗഡ്ബന്ധനിലുള്ളത്.
CONTENT HIGH LIGHTS; Who is the king of Bihar?: Nitish Kumar in Raghopur? Tejaswi Yadav?; Grand alliance does not support the campaign by stealing votes