കൊച്ചിയിൽ ഫ്ലിപ്കാർട്ടിന് കബളിപ്പിച്ച് 1.61 കോടിയുടെ മൊബൈൽ ഫോണുകൾ തട്ടിയെടുത്തെന്ന പരാതിയിൽ നാല് ഡെലിവറി ഹബ്ബ് ഇൻചാർജുമാർക്കെതിരെ കേസ്. കുറുപ്പുംപടി, മേക്കാട്, മുവാറ്റുപുഴ ഡെലിവറി ഹബ്ബുകളുടെ ഇൻചാർജുമാരായ സിദ്ദിഖ് കെ.അലിയാർ, ജാസിം ദിലീപ്, പി.എ.ഹാരിസ്, മഹിൻ നൗഷാദ് എന്നിവർക്കെതിരെയാണ് എറണാകുളം റൂറൽ സൈബർ ക്രൈം പൊലീസ് കേസെടുത്തത്.
ഓഗസ്റ്റ് 31 മുതൽ ഒക്ടോബർ 26 വരെയുള്ള കാലയളവിലായിരുന്നു ഇവർ തട്ടിപ്പുകൾ നടത്തിയത്. മൊത്തത്തിൽ 332 മൊബൈൽ ഫോണുകളാണ് ഇവർ കൈക്കലാക്കിയത്. നിരവധി മൊബൈൽ നമ്പറുകൾ ഉപയോഗിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. കൂടാതെ വ്യാജ വിലാസങ്ങലും ഇവർ സൃഷ്ടിച്ചിരുന്നു. ഇത്തരം വിലാസങ്ങളിലേക്ക് ഓർഡർ ചെയ്ത് ഡെലിവറി ഹബ്ബിലേക്ക് എത്തുന്ന ഫോണുകൾ നഷ്ടപ്പെട്ടു എന്നായിരുന്നു രേഖകളിൽ നൽകുന്നത്.
വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ കമ്പനി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഭാരതീയ ന്യായ സംഹിത, ഐടി ആക്ട് എന്നിവയിലെ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
















