മുതിർന്ന ബോളിവുഡ് നടി കാമിനി കൗശല്‍ അന്തരിച്ചു. 98 വയസ്സായിരുന്നു. വ്യാഴാഴ്ച രാത്രി മുംബൈയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ഏഴുപതിറ്റാണ്ടുകാലം ബോളിവുഡില്‍ തിളങ്ങിയ നടി ‘ലാല്‍ സിങ് ഛദ്ദ’, ‘കബീര്‍ സിങ്’, ‘ചെന്നൈ എക്‌സ്പ്രസ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ പുതുതലമുറയ്ക്കും പരിചിതയാണ്. മാധ്യമപ്രവർത്തകനായ വിക്കി ലാൽവാനി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
നിലവില്‍ പാകിസ്താന്റെ ഭാഗമായ ലാഹോറിലാണ് നടിയുടെ ജനനം. ഇന്ത്യന്‍ ബ്രയോളജിയുടെ പിതാവ് എന്നറിയപ്പെടുന്ന പ്രശസ്ത സസ്യശാസ്ത്രജ്ഞന്‍ പ്രൊഫ. ശിവ് റാം കാശ്യപിന്റെ മകളാണ്. 1946-ല്‍ ചേതന്‍ ആനന്ദിന്റെ ‘നീച്ചേ നഗര്‍’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. ചിത്രം കാന്‍ ചലച്ചിത്രമേളയില്‍ പാംദിയോര്‍ പുരസ്‌കാരം നേടി. ആഗ്, ഷഹീദ്, നദിയാ കെ പാര്‍ എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി. ദിലീപ് കുമാര്‍, ദേവാനന്ദ്, രാജ് കപൂര്‍ എന്നിവരുടെ നായികയായിരുന്നു. 40-കളില്‍ ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളായിരുന്നു.
1963-ഓടെ സ്വഭാവ വേഷങ്ങളിലേക്ക് മാറി. ‘ദോ രാസ്‌തേ’, ‘പ്രേം നഗര്‍’, ‘മഹാചോര്‍’ തുടങ്ങിയ സിനിമകളില്‍ തുടര്‍ന്നും തിളങ്ങി. കരിയറിന്റെ അവസാന വര്‍ഷങ്ങളില്‍, ഷാരൂഖ് ഖാന്റെ ‘ചെന്നൈ എക്‌സ്പ്രസ്’, ഷാഹിദ് കപൂറിന്റെ ‘കബീര്‍ സിംഗ്’ തുടങ്ങിയ ബ്ലോക്ക് ബസ്റ്റര്‍ സിനിമകളിലും അവര്‍ അഭിനയിച്ചു. ആമിര്‍ ഖാന്റെ ‘ലാല്‍ സിങ് ഛദ്ദ’യിലെ അതിഥിവേഷത്തിലാണ് അവര്‍ അവസാനമായി പ്രത്യക്ഷപ്പെട്ടത്.
















