ഹാൽ സിനിമ വിവാദത്തിൽ സെൻസർ ബോർഡിനെതിരെ ഹൈക്കോടതി. വ്യത്യസ്ത മതവിഭാഗങ്ങളുടെ പ്രണയം ആവിഷ്കരിക്കുന്നതിനാൽ അതിനെ ലൗ ജിഹാദ് എന്ന് പറഞ്ഞ് എ സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സിനിമയുടെ പ്രമേയം ഭരണഘടനാപരമായ മൂല്യങ്ങളുമായി ചേർന്നു പോകുന്നതാണെന്ന് ഹാൽ സിനിമ വിവാദത്തിൽ ഹൈക്കോടതി ഉത്തരവിൽ പറയുന്നു. ധ്വജപ്രണാമം, ഗണപതിവട്ടം, സംഘം കാവലുണ്ട് എന്നീ വാക്കുകൾ ഒഴിവാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടുണ്ട്. രാഖി ദൃശ്യം മറയ്ക്കണം ബീഫ് ബിരിയാണി കഴിക്കുന്ന രംഗവും ഒഴിവാക്കണമെന്നാണ് ഉത്തരവ്. സിനിമയ്ക്ക് A സർട്ടിഫിക്കറ്റ് നൽകുമെന്ന സെൻസർ ബോർഡ് നടപടി റദ്ദാക്കിയാണ് നിരീക്ഷണം.
സിനിമയ്ക്ക് ഏത് സർട്ടിഫിക്കറ്റ് നൽകണമെന്നത് സെൻസർ ബോർഡിൽ നിക്ഷിപ്തമാണ്. എന്നാൽ ഇഷ്ടാനുസരണം അത്തരം അധികാരം പ്രയോഗിക്കാൻ കഴിയില്ല. സിനിമയുടെ പ്രമേയം പരസ്പര വിശ്വാസങ്ങളെ തെറ്റായി ചിത്രീകരിക്കുന്നതല്ല. അസഹിഷ്ണുതയുള്ളതായി ഇത്തരം ബന്ധങ്ങളെ ചിത്രീകരിക്കുന്നുമില്ല. ഹാൽ സിനിമ ലവ് ജിഹാദ് അല്ല. മതേതര ലോകത്തിൻറെ സന്ദേശം അവതരിപ്പിക്കാനാണ് സിനിമ ശ്രമിക്കുന്നത്. മതപരമായ നിയന്ത്രണങ്ങളെ മറികടക്കാൻ പ്രണയത്തിന് കഴിയുമെന്ന് സിനിമ സംസാരിക്കുന്നു. വ്യത്യസ്ത മതവിഭാഗങ്ങളുടെ പ്രണയം ആവിഷ്കരിക്കുന്നതിനാൽ അതിനെ ലൗ ജിഹാദ് എന്ന് പറയുകയും എ സർട്ടിഫിക്കറ്റ് നൽകാനും കഴിയില്ല ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.
അതേസമയം, ഈ വിധിക്കെതിരെ പുനഃപരിശോധന ഹർജി നല്‍കുമെന്ന് സംവിധായകന്‍ റഫീഖ് വീര പ്രതികരിച്ചു. ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഒഴിവാക്കിക്കൊണ്ട് സിനിമ ഇറക്കില്ല. സീനുകൾ കട്ട് ചെയ്യണം എന്ന കോടതി ഉത്തരവ് പുനഃ പരിശോധിക്കാൻ ഹർജി നൽകുമെന്നും കോടതി നീതിയുടെ ഭാഗത്ത് നിന്നുവെന്നും സംവിധായകൻ റഫീഖ് വീര പ്രതികരിച്ചു.
Story Highlights : High Court against the Censor Board in the Haal film controversy
















