മലപ്പുറം എടക്കര പള്ളിക്കുത്ത് ഹണിട്രാപ്പിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ കേസില്‍ അയൽവാസിയായ യുവതിയും ഭര്‍ത്താവും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. പള്ളിക്കുത്ത് സ്വദേശി രതീഷ് ജീവനൊടുക്കിയ കേസിൽ സിന്ധു, ഭർത്താവ് ശ്രീരാജ്, ബന്ധുക്കളായ പ്രവീൺ, മഹേഷ് എന്നിവരാണ് അറസ്റ്റിലായത്.
2024 നവംബറിലാണ് രതീഷിനെ ഇവർ നഗ്നനാക്കി മര്‍ദിച്ചത്. സിന്ധുവിന്റെ വീട്ടിലേക്ക് വിളിപ്പിച്ചായിരുന്നു മര്‍ദനം. ഇതിനു പിന്നാലെ രതീഷ് ജീവനൊടുക്കുകയായിരുന്നു. രതീഷിന്റെ അമ്മയും ഭാര്യയും ഇതു സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. എടക്കര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നാലു പേരെ അറസ്റ്റ് ചെയ്തത്.
സംഭവത്തിനു പിന്നിൽ അയൽവാസിയായ സിന്ധു ഉൾപ്പെടെ നാലംഗ സംഘം ആണെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. മകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഹണിട്രാപ്പിൽ പെടുത്തിയെന്നും, ആ മനോവിഷമത്തിലാണ് രതീഷ് ജീവനൊടുക്കിയതെന്നുമാണ് രതീഷിന്റെ അമ്മ തങ്കമണിയും, സഹോദരൻ രാജേഷും ആരോപിച്ചത്.
ജൂൺ 11നാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ രതീഷിനെ കണ്ടെത്തിയത്. ഡല്‍ഹിയില്‍ വ്യവസായിയായിരുന്നു രതീഷ്. കടം വാങ്ങിയ പണം തിരിച്ചു കൊടുക്കാനെന്ന വ്യാജേന അയൽവാസിയായ സിന്ധു തന്ത്രപൂർവം രതീഷിനെ വീട്ടിനുള്ളിലേക്ക് എത്തിക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചിരുന്നു.
















