നാളെ തദ്ദേശ പൊതുതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന തീയതി . പിഴനാങ്ങുന്നതായി കാണിക്കുന്ന നോട്ടീസ് നവംബർ 24ന് ഉച്ചതിരിഞ്ഞ് മൂന്ന് മണി വരെ വരണാധികാരിക്ക് നൽകാം. സ്ഥാനാർത്ഥിക്ക് നേരിട്ടോ, അല്ലെങ്കിൽ അദ്ദേഹത്തിന്റെ നാമനിർദേശകനോ, അതുമല്ലെങ്കിൽ സ്ഥാനാർത്ഥി അധികാരപ്പെടുത്തിയ തെരഞ്ഞെടുപ്പ് ഏജന്റിനോ ഫോറം 5ൽ തയ്യാറാക്കിയ നോട്ടീസ് നല്കാം.സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന സമയത്തിന് ശേഷം റിട്ടേണിംഗ് ഓഫീസർ, മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ അന്തിമപട്ടിക പ്രസിദ്ധീകരിക്കും. മലയാളം അക്ഷരമാലാ ക്രമത്തിലാണ് സ്ഥാനാർത്ഥികളുടെ പേര് പട്ടികയിൽ ഉൾപ്പെടുത്തുക. സ്ഥാനാർത്ഥിയുടെ പേര്, വിലാസം, അനുവദിച്ച ചിഹ്നം എന്നിവയാണ് ഈ പട്ടികയിലുണ്ടാവുക. അതത് റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത്/ മുനിസിപ്പാലിറ്റി ഓഫീസിലും മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക പരസ്യപ്പെടുത്തും.അതെസമയം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം സംബന്ധിച്ച ഹൈക്കോടതി നിർദ്ദേശം കർശനമായി നടപ്പാക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാപിച്ചിട്ടുള്ള അനധികൃത ഇൻസ്റ്റലേഷൻസ്, ബാനറുകൾ, ബോർഡുകൾ, കൊടികൾ, തോരണങ്ങൾ എന്നിവയുടെ പരിശോധന ഊർജ്ജിതമാക്കാനും അവയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പുതുക്കിയ നിർദ്ദേശ പ്രകാരം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർ അവരുടെ അധികാരപരിധിയിലുള്ള പ്രദേശങ്ങളിൽ അനധികൃത പ്രചാരണ സാമഗ്രികൾ ഉപയോഗിക്കുന്നതിനെതിരേ കർശന നടപടി സ്വീകരിക്കണം. അനുമതിയില്ലാത്ത സ്ഥാപിക്കുന്ന ബാനറുകൾ, ബോർഡുകൾ, കൊടികൾ, തോരണങ്ങൾ തുടങ്ങിയവ വേഗത്തിൽ നീക്കം ചെയ്ത് നിയമനടപടികൾ സ്വീകരിക്കണം. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി ഉറപ്പാക്കണമെന്നും കമ്മീഷൻ വ്യക്തമാക്കി.
















