‘ഒരു സര്‍ക്കാരിൽ നിന്നും ഒന്നും സ്വീകരിക്കില്ല എന്നത് എന്റെ സ്വാതന്ത്ര്യ സംരക്ഷണം’: വിമർശനങ്ങൾക്കു മറുപടിയുമായി ജയമോഹൻ

കഴിഞ്ഞ ദിവസം തനിക്ക് നേരെയുണ്ടായ വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരൻ ജയമോഹൻ. എതിര്‍ക്കുന്നവരെ സംഘിയായി മുദ്രകുത്തുക എന്നതാണ് ഡി.എം.കെയുടെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും രീതിയെന്ന് ജയമോഹന്‍ പറയുന്നു.

മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയുടെ ഉള്ളടക്കത്തെ വിമര്‍ശിച്ചുകൊണ്ട് മലയാളികളെ ‘പെറുക്കികള്‍’ എന്നു വിശേഷിപ്പിച്ച എഴുത്തുകാരനെതിരെ തമിഴ്- മലയാളം സാംസ്‌കാരിലോകം നിശിതമായ വിമര്‍ശനത്തോടെ പ്രതികരിച്ചതിനു പിന്നാലെ ജയമോഹന്‍ ഒരു പ്രമുഖ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു.

”എന്തുകൊണ്ടാണ് ചിലര്‍ എന്നെ സംഘി എന്നു വിളിക്കുന്നത്? അത് ഡിഎംകെയുടെയും മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് കക്ഷിയുടെയും ഒരു രീതിയാണ്. കമ്യൂണിസ്റ്റുകാരനോ ഡിഎംകെയോ അല്ലാത്ത എല്ലാവരും അവര്‍ക്ക് സംഘിയാണ്.

 

 

അങ്ങനെ പൊതുജനത്തെ നിരന്തരം സംഘിയുടെ കൂടാരത്തിലേക്ക് തള്ളിവിടുന്നതാണ് ഇവരുടെ രാഷ്ട്രീയം. ഒരുപാട് കാലമായി ഇതാണ് ഇവിടെ നടന്നുവരുന്നത്. ഞാന്‍ ഡിഎംകെ അല്ല, കമ്യൂണിസ്റ്റുകാരനുമല്ല. മതേതര ചിന്ത ഉള്ള ഒരാളാണ്.

അതുകൊണ്ടാണ് ഹിന്ദുത്വപോലുള്ള കാര്യങ്ങളെ ഞാന്‍ ശക്തമായി എതിര്‍ക്കുന്നത്. കഴിഞ്ഞ മുപ്പത് കൊല്ലമായി അവരെ നിരന്തരം എതിര്‍ത്തുകൊണ്ടേയിരിക്കുന്നതും അവരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാതിരിക്കുന്നതും അതുകൊണ്ടാണ്.

അവരുടെ സര്‍ക്കാര്‍ പത്മശ്രീ തന്നപ്പോള്‍ പോലും അത് നിരസിച്ച് എന്റെ സ്വാതന്ത്ര്യം എനിക്ക് വേണം, ഒരു സര്‍ക്കാറില്‍ നിന്നും ഒന്നും സ്വീകരിക്കാന്‍ പറ്റില്ല എന്ന നിലപാട് എടുത്തയാളാണ് ഞാന്‍. ഇന്നും തമിഴ്‌നാട് സര്‍ക്കാറില്‍ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല.

അവരുടെ ലൈബ്രറി ഓര്‍ഡറുകളില്‍ ഒന്നുപോലും എനിക്ക് കിട്ടാറില്ല. അവരുടെ മീറ്റിങ്ങുകളില്‍ ഞാന്‍ പോവാറില്ല. ഒരു സര്‍ക്കാറില്‍ നിന്നും ഒന്നും സ്വീകരിക്കില്ല എന്നത് എന്റെ സ്വാതന്ത്ര്യസംരക്ഷണമാണ്. പക്ഷേ വിമര്‍ശനം അവര്‍ക്ക് ദഹിക്കില്ല.

ഹൈന്ദവതയെ എതിര്‍ത്തുകൊണ്ട് തമിഴ് വംശീയതയെ എങ്ങനെ സ്വീകരിക്കാന്‍ പറ്റും? ദ്രാവിഡ വംശീയതയെ എങ്ങനെ സ്വീകരിക്കാന്‍ പറ്റും? അതെങ്ങനെയാണ് പ്രോഗ്രസീവ് ആവുക? അതുപറയുമ്പോള്‍ ഞാന്‍ ഡിഎംകെയെ എതിര്‍ക്കുന്നു. ഡി.എം.കെയെ എതിര്‍ക്കുമ്പോള്‍ സംഘി എന്നുവിളിക്കുന്നു.

മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് കക്ഷിയുടെ ഒരുപാട് പ്രവര്‍ത്തനങ്ങളെ സ്വീകരിക്കുന്ന ആളാണ് ഞാന്‍. അവരുടെ മനുഷ്യത്വ പ്രവര്‍ത്തനങ്ങളെ വളരെയെറേ അനുകൂലിക്കുന്നുണ്ട്. പക്ഷേ പ്രകൃതി- വന സംരക്ഷണംപോലുള്ള കാര്യങ്ങളിലെ അവരുടെ സമീപനങ്ങള്‍ എനിക്ക് ഒട്ടും സ്വീകാര്യമല്ല.

സോവിയറ്റ് റഷ്യയില്‍ നടന്ന അടിച്ചമര്‍ത്തലുകളെപ്പറ്റി ഒരു ശക്തമായ നോവല്‍ ഞാന്‍ എഴുതിയിട്ടുണ്ട്. ദളിതുകള്‍ക്കെതിരായിട്ടുള്ള അക്രമത്തെക്കുറിച്ച് ആദ്യം തമിഴില്‍ എഴുതിയ ആളാണ് ഞാന്‍.

ഇവരുടെയൊക്കെ രീതി എന്നത് ഒപ്പം നില്‍ക്കുകയാണെങ്കില്‍ തലച്ചോറ് ഊരി മാറ്റി അടിമയായി ഒപ്പം നില്‍ക്കുക എന്നുള്ളതാണ്. അത് എനിക്ക് പറ്റില്ല. ഞാന്‍ ഏകാകിയാണ് ഒരു നല്ല എഴുത്തുകാരന്‍. ആ നിലപാട് എടുക്കുമ്പോള്‍ ഇവരുടെ എതിര്‍ചേരിയില്‍ നമ്മെ കൊണ്ടുപോയി ചേര്‍ത്തുകെട്ടുകയാണ് ചെയ്യുന്നത്.

തമിഴിലും ഇംഗ്ലീഷിലും അനവധി ലേഖനങ്ങള്‍ എന്നെക്കുറിച്ച് നിങ്ങള്‍ക്കുകാണാം. കമ്യൂണിസ്റ്റുകാരന്‍ എന്നും മതപരിവര്‍ത്തനം നടത്തിയ ക്രിസ്ത്യാനിയെന്നും എന്നെക്കുറിച്ച് എഴുതുന്നു. ഈയടുത്ത കാലത്ത് ഞാന്‍ കുടുംബത്തോടൊപ്പം അജ്മീര്‍ ദര്‍ഗ സന്ദര്‍ശിച്ചു.

Read More……..

അതെന്റെ ആത്മീയതയാണ്. നിത്യഗുരുവിന് ഏറ്റവും അടുത്ത സ്ഥലമാണ് അജ്മീര്‍. ഉടനെ തന്നെ ഞാന്‍ ഇസ്ലാമിക ഫണ്ടമെന്റലിസ്റ്റ് ആണ് എന്ന വിശേഷണത്തോടെ ലേഖനം വന്നു. രാഷ്ട്രീയക്കാരുടെ രീതി അതാണ്. മറ്റൊന്നും അവര്‍ക്ക് ചിന്തിക്കാന്‍ പറ്റില്ല, മറ്റൊന്നും അവരില്‍ നിന്നും പ്രതീക്ഷിക്കാനും പാടില്ല.”

മലയാളത്തിൽ ഉൾപ്പെടെ നിരവധി പ്രമുഖരാണ് ജയമോഹന്റെ പ്രസ്താവനയ്‌ക്കെതിരെ മറുപടിയുമായി രംഗത്തെത്തിയത്. മഞ്ഞുമ്മൽ ബോയ്സിലെ സംവിധായകൻ ചിദംബരത്തിന്റെ പിതാവ് ഫെയ്‌സ്ബുക്കിൽ കുറിച്ച പോസ്റ്റ് ആണ് സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയായത്.

‘യെവനാര് ? മഹാത്മാ ഗാന്ധ്യാ?’:എന്ന് തുടങ്ങുന്ന വരികളോടെയാണ് ചിദംബരത്തിന്റെ പിതാവ് സതീഷ് പൊതുവാൾ ജയമോഹനെതിരെ രൂക്ഷ പ്രതികരണവുമായി എത്തിയത്.

തമിഴ്നാട്ടില്‍ ഒരു മലയാള ചിത്രത്തിന് ലഭിച്ച സ്വീകാര്യത തമിഴ് ഇന്‍ഡസ്ട്രിയെ പിടിച്ചു കുലുക്കിയെന്നും മലയാളികള്‍ അവിടെ കയറിക്കൂടുമോ എന്ന ആശങ്കയാണ് ജയമോഹന് എന്നുമാണ് സതീഷ് പൊതുവാൾ കുറിച്ചത്. 

താങ്കൾ മലയാള സിനിമയെ പറ്റി പറഞ്ഞ ആവേശം അവിടെ കാണിക്കാൻ നോക്കുക. കേരളത്തിലെ സിനിമക്കാർ ആരുടെയും അടിമകൾ അല്ല. അത് കൊണ്ട് ഇങ്ങോട്ട് ഛർദിക്കാൻ വരണ്ട”.

തമിഴ് സിനിമയിൽ കാട്ടികൂട്ടുന്നത് എന്താണ്? നിങ്ങളുടെ നാവ് എന്തേ അത്തരം സിനിമകൾ റിലീസ് ചെയ്തപ്പോൾ പൊങ്ങിയില്ല?എന്നാണ് മലയാള ചലച്ചിത്ര നിർമാതാവ് ഷിബു ജി. സുശീലൻ ജയമോഹനെതിരെ ഫെയ്‌സ്ബുക്കിൽ കുറിച്ചത്.