രണ്ടു വയസുകാരിയെ തിരോധാനത്തിൽ പൊലീസിന് ആദ്യ സൂചന; തട്ടിക്കൊണ്ടു പോകുന്നത് കണ്ടവർ സ്റ്റേഷനിൽ

 

തിരുവനന്തപുരം: പേട്ടയിൽ കാണാതായ നാടോടി ദമ്പതികളുടെ മകളായ രണ്ടു വയസുകാരി മേരിയെ കാണാതായ സംഭവത്തിൽ നിർണ്ണായക മൊഴി. കുട്ടിയെ വാഹനത്തിൽ കൊണ്ട് പോയത് കണ്ടതായിട്ടാണ് മൊഴി.ഈഞ്ചയ്ക്കലിലുള്ള കുടുംബമാണ് പേട്ട പൊലീസ് സ്റ്റേഷനിൽ എത്തി ഇക്കാര്യം അറിയിച്ചത്. പൊലീസ് സംഘം ഇവരുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. മേരിയുടെ കാണാതാക്കൽ സംബന്ധിച്ച് പൊലീസിന് ലഭിക്കുന്ന ആദ്യ സൂചനയാണിത്.

തിരുവനന്തപുരത്ത് കുട്ടിയെ കാണാതായ സംഭവത്തില്‍ എല്ലാ ജാഗ്രതയോടും കൂടിയാണ് ഇടപെടുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.  സര്‍ക്കാര്‍ അന്വേഷണം സംബന്ധിച്ച് ഒരു ഒരു വീഴ്ചയും കാട്ടില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പൊലീസ് എല്ലാ സാധ്യതയും ഉപയോഗപ്പെടുത്തിക്കൊണ്ട് പരിശോധന നടത്തുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു..

ഹൈദരാബാദ് സ്വദേശികളായ അമർദ്വീപ് – റമീനദേവി ദമ്പതികളുടെ മകളെയാണ് കാണാതായത്. വിവിധ സ്ഥലങ്ങളിൽ കുടുംബസമേതം തങ്ങി തേനെടുക്കുന്ന ജോലി ചെയ്യുന്നവരാണ് ഇവർ. ഇവർക്ക് നാല് മക്കളാണ്. ഇവരെല്ലാം ഒന്നിച്ചാണ് ഉറങ്ങാൻ കിടന്നത്. അതിനിടെയാണ് പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്.  ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ മാതാപിതാക്കൾ കുഞ്ഞിനെ കാണാതിരുന്നതോടെ  പരിഭ്രാന്തരായി പേട്ട പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു.

 മഞ്ഞ സ്‌കൂട്ടറില്‍ എത്തിയവര്‍ എടുത്തുകൊണ്ടുപോയി എന്നാണ് ഒപ്പം ഉറങ്ങിയിരുന്ന കുട്ടിയുടെ മൂത്ത സഹോദരന്റെ മൊഴി. എന്നാല്‍ കുടുംബത്തിലുള്ളവര്‍ നൽകുന്ന   മൊഴിയിലെ വൈരുദ്ധ്യം  പോലീസിനെ കുഴക്കുന്നുണ്ട്. സ്കൂട്ടറിൽ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നായിരുന്നു ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇളയ സഹോദരൻ പറഞ്ഞ അറിവ് മാത്രമാണിതെന്നും നേരിട്ട് കണ്ടിട്ടില്ലെന്നുമാണ് പിന്നീട് പറഞ്ഞത്. സംഭവത്തിൽ കൂടുതൽ വ്യക്തത വരാൻ ഉണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു പറഞ്ഞു. പേട്ട പൊലീസാണ് കേസ് അന്വേഷിക്കുന്നത്. 

Read More: 

  • മേരിയെ കണ്ടെത്താൻ ഡിവൈഎഫ്ഐയും; തെരച്ചിൽ നടത്താൻ എല്ലാ ഘടകങ്ങൾക്കും നിർദ്ദേശം
  • എസ്എഫ്ഐഒ ചെന്നൈ ഓഫിസിലെത്തി വീണ വിജയൻ; മൊഴി നല്കാനെന്ന് സൂചന
  • ടിപി വധം: പ്രതികൾക്ക് തിരിച്ചടി: രണ്ട് പ്രതികളെ വെറുതേ വിട്ടതും കോടതി റദ്ദാക്കി
  • പി. മോഹനനെ വെറുതേവിട്ട നടപടിക്കെതിരെ അപ്പീൽ നൽകും; സി.പി.എമ്മിന്‍റെ പങ്ക് കൂടുതൽ വെളിപ്പെട്ടു; ടി.പി. വധക്കേസിൽ ഹൈക്കോടതി വിധി സ്വാ​ഗതം ചെയ്ത് കെ കെ രമ

തിരുവനന്തപുരം ജില്ലയിലേയും സംസ്ഥാനത്തെ മറ്റ് റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ല. കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ 9497990008, 9797947107, 0471- 2501801 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.