കാശിയിലെ ഗ്യാൻവാപി പള്ളിയുടെ നിലവറയിൽ ഹൈന്ദവര്‍ക്ക് പൂജയ്ക്ക് അനുവാദം നല്‍കിയത് ചോദ്യം ചെയ്തു കൊണ്ടുളള മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി അലഹബാദ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാളിൻ്റെ സിംഗിൾ ബെഞ്ചാണ് വാദം കേൾക്കുക.
ജനുവരി 31നാണ് വാരാണസി ജില്ലാ ജഡ്ജി പള്ളിയുടെ നാല് നിലവറകളിൽ ഒന്നിൽ ഹിന്ദുക്കൾക്ക് പൂജ നടത്താൻ അനുവാദം നൽകിയത്. 1993 വരെ ഇവിടെ പൂജ നടന്നിരുന്നുവെന്ന വാദം അംഗീകരിച്ചായിരുന്നു ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ്. ഏഴുദിവസത്തിനുള്ളിൽ പൂജയ്ക്കുള്ള സൗകര്യം ഒരുക്കണമെന്നായിരുന്നു വിധിയെങ്കിലും ഉത്തരവ് പുറപ്പെടുവിച്ച് മണിക്കൂറുകൾക്കകം തന്നെ നിലവറയിൽ പ്രാർഥന ആരംഭിക്കുകയായിരുന്നു.
ഇതിനുപിന്നാലെ പള്ളിക്ക് സമീപം സ്ഥാപിച്ചിരിക്കുന്ന മാര്‍ഗസൂചനാ ബോർഡിൽ തീവ്ര ഹിന്ദുത്വ സംഘടനയുടെ പ്രവർത്തകർ ‘മസ്ജിദ്’ എന്ന വാക്ക് മറച്ച് ‘മന്ദിർ’ എന്നാക്കിയിരുന്നു.