തിരുവനന്തപുരം: സംസ്ഥാനത്ത് ഉത്സവകാലത്ത് അരിയുടെ വിലക്കയറ്റത്തിനു കാരണമാകുന്ന നിലപാടുകളാണു കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് ആരോപിച്ച് മന്ത്രി ജി.ആർ.അനിൽ രംഗത്തെത്തി. ഫുഡ് കോർപറേഷൻ ഗോഡൗണുകളിൽ അധികമുള്ള അരി കുറഞ്ഞ വിലയ്ക്കു വിതരണം ചെയ്യുന്ന ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീമിലെ (ഒഎംഎസ്എസ്) ടെൻഡറിൽ പങ്കെടുക്കുന്നതിന് സർക്കാരിനും സർക്കാർ ഏജൻസികൾക്കും കേന്ദ്ര സർക്കാർ വിലക്ക് ഏർപ്പെടുത്തിയതാണു കേരളത്തിലേക്കുള്ള അരി ലഭ്യത ഉത്സവകാലത്തു കുറയാനുള്ള ഒരു കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘‘ഈ സ്കീമിൽ അരി കിലോയ്ക്ക് 29 രൂപ നിരക്കിലും ഗോതമ്പ് കിലോയ്ക്ക് 21.50 രൂപ നിരക്കിലുമാണു ലഭിക്കുക. ഇതിനു പുറമേ മുൻഗണന ഇതര വിഭാഗത്തിൽ വരുന്ന നീല, വെള്ള റേഷൻ കാർഡുകൾക്കായി കേരളത്തിനു ലഭിക്കുന്ന ടൈഡ് ഓവർ അരിവിഹിതം വർധിപ്പിക്കാത്തതും സംസ്ഥാനത്തിനു പ്രയാസകരമാണ്.
‘‘പ്രതിവർഷം 14.25 ലക്ഷം ടൺ റേഷൻ ഭക്ഷ്യധാന്യ വിഹിതം കേരളത്തിനു ലഭിക്കുന്നതിൽ 10.26 ലക്ഷം ടൺ മുൻഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാർഡുകൾക്കാണ്. ബാക്കിയുള്ള 3.99 ലക്ഷം ടൺ അരിയാണ് 57% വരുന്ന വെള്ള, നീല കാർഡ് ഉടമകൾക്കു ലഭിക്കുന്നത്. ഓരോ മാസവും വെള്ള, നീല കാർഡ് ഉടമകൾക്കായി നൽകാവുന്ന ടൈഡ് ഓവർ വിഹിതം 33,294 ടൺ ആയി കേന്ദ്രസർക്കാർ നിയന്ത്രിച്ചിട്ടുണ്ട്.
‘‘എന്നാൽ, സംസ്ഥാനത്ത് ഉത്സവ സീസണുകളിലാണ് ഈ കാർഡ് ഉടമകൾ കൂടുതൽ അരി വാങ്ങുന്നതും സർക്കാർ സ്പെഷൽ അരി വിഹിതം നൽകുന്നതും. ഇതിന് കേന്ദ്ര സർക്കാർ പിഴത്തുക ഈടാക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഓരോ വർഷത്തെയും അരി വിഹിതം അതാതു മാസം ക്രമീകരിച്ചു നൽകാൻ അനുവാദം വേണമെന്ന് സംസ്ഥാന സർക്കാർ പലതവണ അഭ്യർഥിച്ചിരുന്നു. ഇക്കാര്യങ്ങളിൽ സംസ്ഥാനത്തിന് അനുകൂലമായി തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഭക്ഷ്യമന്ത്രിയുമായി 6ന് ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തും.’’ – മന്ത്രി പറഞ്ഞു.