ലഖ്നോ: പാകിസ്താൻ ചാരസംഘടനയായ ഐ.എസ്.ഐക്ക് വേണ്ടി ചാരവൃത്തി നടത്തിയ മോസ്കോയിലെ ഇന്ത്യൻ എംബസി ജീവനക്കാരൻ അറസ്റ്റില്‍.ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധസേനയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മീററ്റില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. സതേന്ദ്ര സിവാല്‍ എന്ന മള്‍ട്ടി ടാസ്കിങ് സ്റ്റാഫിനെയാണ് പിടികൂടിയതെന്നും യു.പിയിലെ തീവ്രവാദവിരുദ്ധസേന വ്യക്തമാക്കി.
എ.ടി.സിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അറസ്റ്റ്. വിദേശകാര്യമന്ത്രാലയം ഉദ്യോഗസ്ഥരില്‍ നിന്നും ഇയാള്‍ സൈന്യത്തെ സംബന്ധിക്കുന്ന രഹസ്യവിവരങ്ങള്‍ തേടിയെന്നും ഇതിന് പകരമായി പണം വാഗ്ദാനം ചെയ്തുവെന്നുമാണ് റിപ്പോർട്ട്.
ഹാപുർ ജില്ലയില്‍ നിന്നുള്ളയാളാണ് സത്യേന്ദ്ര സിവാള്‍. പാകിസ്താൻ ചാരസംഘടനയിലെ പ്രധാനപ്പെട്ട ഒരു കണ്ണിയാണ് ഇയാളെന്നും റിപ്പോർട്ടുണ്ട്. ഇന്ത്യൻ എംബസിയിലെ പദവി ദുരുപയോഗം ചെയ്ത് ഒരുപാട് രഹസ്യരേഖകള്‍ ഇയാള്‍ ചോർത്തിയെടുത്തുവെന്നാണ് സൂചന. വിദേശകാര്യമന്ത്രാലയത്തിന്റേയും പ്രതിരോധ മന്ത്രാലയത്തിന്റേയും വിവരങ്ങളാണ് ചോർത്തിയത്.
സത്യേന്ദ്ര സിവാളിനെ എ.ടി.എസ് യുണിറ്റ് മീററ്റില്‍ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയായിരുന്നു. തുടർന്ന് ഏജൻസി ചോദിച്ച ചോദ്യങ്ങള്‍ക്ക് ഇയാള്‍ക്ക് ഉത്തരം പറയാൻ സാധിച്ചില്ല. പിന്നീട് എ.ടി.എസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ കുറ്റം സമ്മതിച്ചുവെന്നാണ് വിവരം. 2021 മുതല്‍ ഇയാള്‍ മോസ്കോയിലെ ഇന്ത്യൻ എംബസിയില്‍ ജോലി ചെയ്ത് വരികയാണ്.