ലക്നൗ :ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ‘ഇന്ത്യ’ മുന്നണിയിൽ സീറ്റു വിഭജന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, ഉത്തർപ്രദേശിലെ 16 മണ്ഡലങ്ങളിൽ സ്ഥാനാർഥി പ്രഖ്യാപനവുമായി സമാജ്വാദി പാർട്ടി. പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ഭാര്യ ഡിംപിൾ യാദവ് ഉൾപ്പെടെയുള്ളവരുടെ പട്ടികയാണ് പുറത്തുവിട്ടത്. പാർട്ടിക്ക് ഏറ്റവും മികച്ചതെന്നു തോന്നുന്നത് ചെയ്യുമെന്നും കോൺഗ്രസിന്റെ അനുമതി ആവശ്യമില്ലെന്നും അഖിലേഷ് പ്രതികരിച്ചു.
മെയിൻപുരി മണ്ഡലത്തില്‍നിന്നാകും ഡിംപിൾ യാദവ് മത്സരിക്കുക. ഷാഫിഖർ റഹ്മാൻ ബാർഖ് (സംഭൽ), രവിദാസ് മെഹ്റോത്ര (ലക്നൗ), അഖിലേഷ് യാദവ് (ഫിറോസാബാദ്), ദേവേശ് ശാഖ്യ (എട്ട), ധർമേന്ദ്ര യാദവ് (ബുദായം), ഉത്കർഷ് വർമ (ഖേരി) തുടങ്ങിയ പ്രമുഖരും സ്ഥാനാർഥി പട്ടികയിൽ ഇടംനേടി. സംസ്ഥാനത്ത് കോൺഗ്രസിന് 11 സീറ്റ് നൽകുമെന്ന് അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നീക്കം.
ബിഹാറിൽ നിതീഷ് കുമാർ എൻഡിഎക്കൊപ്പം ചേർന്നതിന്റെ ക്ഷീണം മാറുംമുൻപാണ് ഇന്ത്യ സഖ്യത്തിൽ പുതിയ പ്രശ്നങ്ങൾ ഉടലെടുത്തിരിക്കുന്നത്. ഉത്തർപ്രദേശിലെ ആകെയുള്ള 80 മണ്ഡലങ്ങളിൽ 62 സീറ്റും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി സ്വന്തമാക്കിയിരുന്നു. ഇത്തവണ നഷ്ടപ്പെട്ട സീറ്റുകൾ തിരിച്ചുപിടിക്കുകയെന്ന ഉദ്ദേശ്യത്തോടെ മുന്നണി ചർച്ചകൾ സജീവമാകുന്നതിനിടെയാണ് അഖിലേഷിന്റെ നീക്കം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു