ഡൽഹി : ഉത്തർപ്രദേശിലെ മഥുര കൃഷ്ണജന്മഭൂമി ക്ഷേത്രത്തോടു ചേർന്നുള്ള ഷാഹി ഈദ്ഗാഹിലെ സര്‍വേക്കുള്ള സ്റ്റേ സുപ്രീം കോടതി നീട്ടി.പള്ളിയില്‍ സർവേ നടത്താൻ കമ്മീഷ്ണറെ നിയമിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവാണ് നിലവില്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്തത്. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിൻ്റെതാണ് നടപടി. കേസ് ഇനി എപ്രിലില്‍ മാസം കോടതി പരിഗണിക്കും. ഷാഹി ഈദ്ഗാഹ് പരിസരത്ത് കോടതിയുടെ മേല്‍നോട്ടത്തില്‍ സർവേ നടത്താനായിരുന്നു അലഹാബാദ് ഹൈക്കോടതി അനുമതി നല്‍കിയത്. ഇതിനായി മൂന്ന് അഭിഭാഷകരെയായായിരുന്നു നിയോഗിച്ചത്.
പള്ളിയില്‍ ഹിന്ദു ക്ഷേത്രത്തിന്റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളും ഉണ്ടെന്നും യഥാര്‍ഥ സ്ഥാനമറിയാന്‍ അഭിഭാഷക കമ്മീഷനെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ശ്രീകൃഷ്ണ ജന്‍മഭൂമി ക്ഷേത്രവുമായി ബന്ധപ്പെട്ട ഹൈന്ദവ വിഭാഗം നേരത്തെ ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ, മഥുര ഷാഹി ഈദ്ഗാഹ് പള്ളിയില്‍ സർവെ ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. ഷാഹി ഈദ്ഗാഹ് പള്ളിയെ കൃഷ്ണ ജന്മഭൂമിയായി പ്രഖ്യാപിക്കണം, പള്ളിയില്‍ ആർക്കിയോളോജിക്കല്‍ സർവേ ഓഫ് ഇന്ത്യയുടെ സർവെ നടത്താൻ നിർദേശിക്കണമെന്നും പള്ളി പൊളിക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി അഭിഭാഷകനായ മഹേക് മഹേശ്വരിയാണ് ഹർജി നല്‍കിയിരുന്നത്.
എന്നാല്‍ ഇതേ വിഷയത്തില്‍ മറ്റൊരു ഹർജി കോടതികളുടെ പരിഗണനയിലുണ്ടെന്നും അതിനാല്‍ പൊതുതാല്‍പര്യ ഹർജിയായി ഈ വിഷയം കോടതിക്ക് പരിഗണിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കിയാണ് സുപ്രീംകോടതി ഹർജി തള്ളിയത്. ഭാവിയില്‍ ഇത്തരം ഹർജിയുമായി വരരുതെന്നും സുപ്രീം കോടതി താക്കീത് നൽകിയിരുന്നു .