അടുത്ത ഏഴ് ദിവസത്തിനുള്ളിൽ ഇന്ത്യയിലുടനീളം പൗരത്വ (ഭേദഗതി) നിയമം (സിഎഎ) നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ശന്തനു താക്കൂർ അവകാശപ്പെട്ടു.
“അടുത്ത ഏഴ് ദിവസത്തിനുള്ളിൽ, പശ്ചിമ ബംഗാളിൽ മാത്രമല്ല, ഇന്ത്യയിലുടനീളം സിഎഎ നടപ്പാക്കുമെന്ന് എനിക്ക് ഉറപ്പ് നൽകാൻ കഴിയും,” ബംഗാളിലെ സൗത്ത് 24 പർഗാനാസിലെ കാക്‌ദ്വീപിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവെ താക്കൂർ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തൻ്റെ സിഎഎ പ്രസ്താവനയിൽ പറഞ്ഞ അതേ കാര്യം ബംഗാളിലെ ബംഗോണിൽ നിന്നുള്ള ബിജെപിയുടെ ലോക്‌സഭാ എംപി ശന്തനു താക്കൂറും ആവർത്തിച്ചു.
പൗരത്വ ഭേദഗതി ബിൽ നടപ്പാക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാരിനെ ആർക്കും തടയാനാകില്ലെന്ന് പശ്ചിമബംഗളിൽ നടന്ന ഒരു യോഗത്തിൽ അമിത് ഷാ കഴിഞ്ഞ വർഷം പ്രസ്താവിച്ചിരുന്നു. ബില്ലുമായി ബന്ധപ്പെട്ട് മമതാ ബാനർജി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. സിഎഎ നടപ്പാക്കുക എന്നുള്ളത് ബിജെപിയുടെ ഉത്തരവാദിത്തമാണ് എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്.
അതേസമയം അഫ്ഗാനിസ്ഥാനിൽ നിന്നും ബംഗ്ലദേശിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രൈസ്തവ വിഭാഗങ്ങളിൽ പെട്ടവർക്ക് 1955–ലെ പരൗത്വ നിയമപ്രകാരം ഇന്ത്യൻ പൗരത്വം നൽകാൻ കഴിഞ്ഞ രണ്ടുവർഷത്തിനിടെ മുപ്പതിലേറെ ജില്ലാ മജിസ്ട്രേറ്റുമാർക്കും ഒമ്പതു സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാർക്കും കേന്ദ്രം അധികാരം നൽകിയിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ 2021–22 റിപ്പോർട്ടുകൾ പ്രകാരം 2021 ഏപ്രിൽ ഒന്നുമുതൽ 2021 ഡിസംബർ 31 വരെ ഇന്ത്യയിൽ കുടിയേറിയ 1,414 മതന്യൂനപക്ഷ വിഭാഗങ്ങളിൽ പെട്ടവർക്ക് ഇന്ത്യൻ പൗരത്വം നൽകിയിട്ടുണ്ട്.
















