ജിദ്ദയിൽ അടുത്ത വെള്ളിയാഴ്ച ഇന്ത്യ -സൗദി സാംസ്‌കാരിക വിരുന്നും കലാപരിപാടികളും:കുടുംബസമേതം പങ്കെടുക്കാം

ജിദ്ദ :ജിദ്ദ- ഇന്ത്യ, അറബ് പരമ്പരാഗത കലാപരിപാടികളുടെ അകമ്പടിയോടെ വിപുലമായ ഇന്ത്യ-സൗദി സാസ്‌കാരികോത്സവത്തിന് ജിദ്ദ ഒരുങ്ങി. ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ചേര്‍ന്ന് ഗുഡ് വില്‍ ഗ്ലോബല്‍ ഇനിഷ്യേറ്റീവ് (ജി.ജി.ഐ) സംഘടിപ്പിക്കുന്ന ഫെസ്റ്റിവല്‍ ഇരു രാജ്യങ്ങളുടേയും അയ്യായിരം വര്‍ഷം പിന്നിടുന്ന സൗഹൃദപ്പെരുമ വിളിച്ചോതുന്നതായിരിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലാണ് പരിപാടി. പ്രവേശനം സൗജന്യമാണ്.

ജനുവരി 19ന് വെള്ളിയാഴ്ച വൈകിട്ട് ആറുമണി മുതല്‍ പത്തര മണിവരെ നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം ഉദ്ഘാടനം ചെയ്യും. അഞ്ച് സഹസ്രാബ്ദത്തെ ഉറ്റ സൗഹൃദപ്പെരുമ എന്ന തലക്കെട്ടില്‍ ഒരുക്കുന്ന സാസ്‌കാരികോത്സവത്തില്‍ ഡോക്യുമെന്ററി പ്രദര്‍ശനത്തിനും കലാപരിപാടികള്‍ക്കും പുറമെ, വ്യാവസായിക പ്രദര്‍ശനവും ഇരു രാജ്യങ്ങളുടേയും ഭക്ഷ്യമേളയും ഒരുക്കിയിട്ടുണ്ട്.

പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ഖാലിദ് അല്‍ മഈന, പ്രശസ്ത സൗദി കവി അബ്ദുല്ല  ഉബൈയാന്‍, സൗദി ശൂറാകൗണ്‍സില്‍ മുന്‍ അംഗം ലിനാ അല്‍ മഈന, മക്കയിലെ മദ്രസത്തു സൗലത്തിയ മേധാവി ഡോ. ഇസ്മായില്‍ മയ് മനി തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംബന്ധിക്കും.

ഇന്ത്യന്‍ വംശജരായ നൂറു കണക്കിന് സൗദി പ്രമുഖരടക്കം രണ്ടായിരത്തിലേറെ പേര്‍ സാസ്‌കാരികോത്സവത്തല്‍ പങ്കെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജി.ജി.ഐ പ്രസിഡന്റ് ഹസന്‍ ചെറൂപ്പ, ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി, ആസിം സീശാന്‍ എന്നിവര്‍ പറഞ്ഞു.
സാംസ്‌കാരികോത്സവം ഒരുക്കുന്നതിനായി നിലവില്‍വന്ന സ്വഗാതസംഘവും വിവിധ സബ് കമ്മിറ്റികളും എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇന്ത്യന്‍ സമൂഹത്തിന് കുടംബസമേതം പങ്കെടുക്കാമെന്നും വൈകിട്ട് അഞ്ച് മണി മുതല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലേക്ക് പ്രവേശനം തുടങ്ങുമെന്നും ഹസന്‍ ചെറൂപ്പ പറഞ്ഞു.

പൗരാണിക കാലം മൂതല്‍ അഭംഗുരം തുടരുന്ന സൗദി-ഇന്ത്യന്‍ സാംസ്‌കാരിക വിനിമയം കൂടുതല്‍ കരുത്തുറ്റതാക്കുന്നതില്‍ ഫെസ്റ്റവല്‍ സുപ്രധാന നാഴികക്കല്ലാകുമെന്ന് സംഘാടകര്‍ പറഞ്ഞു.