സെന്തില്‍ ബാലാജിയുടെ ആരോഗ്യ നില ഗുരുതരമെന്ന് ഡോക്ടര്‍മാര്‍

ചെന്നൈ: പണം തട്ടിപ്പു കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ ആരോഗ്യ നില ഗുരുതരമെന്ന് ഡോക്ടര്‍മാര്‍. ബാലാജിക്ക് എത്രയും വേഗം ബൈപാസ് ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. അറസ്റ്റിനു പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട സെന്തില്‍ ബാലാജി ആശുപത്രിയില്‍ ചികിത്സയിലാണ്. 

നെഞ്ചുവേദനയെ തുടര്‍ന്ന് ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കിയ മന്ത്രിയുടെ ഹൃദയ ധമനികളില്‍ മൂന്നു ബ്ലോക്കുകള്‍ കണ്ടെത്തി. ഓമന്തുരാര്‍ സര്‍ക്കാര്‍ മള്‍ട്ടി സ്‌പെഷാലിറ്റി ഹോസ്പിറ്ററിലാണ് മന്ത്രി ചികിത്സയില്‍ കഴിയുന്നത്. 

Read More:ബാലാജിയുടെ ഭാര്യ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹർജി; കേസ് കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

ജോലി വാഗ്ദാനം ചെയ്തു പണം തട്ടിച്ചെന്ന കേസിലാണ് തമിഴ്‌നാട് വൈദ്യുതി – എക്‌സൈസ് വകുപ്പു മന്ത്രി വി സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. ഇന്നലെ പകലും രാത്രിയും നീണ്ട ചോദ്യം ചെയ്യലിനു ശേഷം ഇന്നു പുലര്‍ച്ചെയാണ് സെന്തില്‍ ബാലാജിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ച മന്ത്രി പൊട്ടിക്കരയുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 

ചോദ്യം ചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥര്‍ മന്ത്രിയെ മര്‍ദ്ദിച്ചെന്ന ആരോപണവുമായി ഡിഎംകെ രംഗത്തെത്തി. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, മന്ത്രിമാരായ ശേഖര്‍ ബാബു, ഉദയനിധി സ്റ്റാലിന്‍, എം സുബ്രഹ്മണ്യന്‍, ഇ വി വേലു തുടങ്ങിയവര്‍ ആശുപത്രിയിലെത്തി സെന്തില്‍ ബാലാജിയെ സന്ദര്‍ശിച്ചു. 

സെന്തില്‍ ബാലാജിയുടെ അറസ്റ്റിനെതിരെ കുടുംബം നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി ഉച്ചയ്ക്കു ശേഷം പരിഗണിക്കും.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം