കോഴിക്കോട്: സംവിധായകൻ ജൂഡ് ആന്റണിയുടെ ആരോപണങ്ങൾക്കു മറുപടി പറഞ്ഞതിനു പിന്നാലെ തെളിവുകൾ നിരത്തി യുവനടൻ ആന്റണി വർഗീസ്. കടം വാങ്ങിയ പണം തിരിച്ചുകൊടുത്ത ശേഷമാണ് പെങ്ങളുടെ വിവാഹം നടന്നതെന്ന് ആന്റണി പറഞ്ഞു. അച്ഛനും അമ്മയും വർഷങ്ങളോളം കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം കൊണ്ടാണ് കല്യാണം നടന്നത്. തനിക്കെതിരെ എന്തു പറഞ്ഞാലും കുടുംബത്തെ വെറുതെവിടണമെന്നും താരം ആവശ്യപ്പെട്ടു.
ജൂഡ് ആന്തണി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ ആന്റണി വർഗീസ് നേരത്തെ രംഗത്തെത്തിയിരുന്നു. ജൂഡ് പറഞ്ഞ കാര്യങ്ങൾ തെളിവുസഹിതം ആന്റണി വർഗീസ് നിഷേധിച്ചിരുന്നു. വാർത്താസമ്മേളനത്തിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. സിനിമയിൽ അഭിനയിക്കാനായി 10 ലക്ഷം രൂപ ആന്റണി വാങ്ങിയെന്നും അതുകൊണ്ട് സഹോദരിയുടെ കല്യാണം നടത്തിയെന്നുമാണ് ജൂഡ് ആരോപിച്ചത്.
ഇപ്പോഴിതാ വാർത്താസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ സാമൂഹികമാധ്യമത്തിലൂടെയും പങ്കുവെച്ചിരിക്കുകയാണ് ആന്റണി വർഗീസ്. സഹോദരിയുടെ കല്യാണക്കുറിയും ബാങ്ക് സ്റ്റേറ്റ്മെന്റും ഉൾപ്പടെയുള്ള രേഖകളും താരം പങ്കുവെച്ചിട്ടുണ്ട്. കല്യാണം നടത്തിയതിൽ ഏറിയ പങ്കും വർഷങ്ങളോളം തൻറെ അച്ഛനും അമ്മയും കഷ്ടപെട്ട് ഉണ്ടാക്കിയ കാശ് ആണെന്നും താനും സഹോദരിയും വളരെ ചെറിയ പങ്ക് മാത്രമേ ചിലവഴിച്ചിട്ടുള്ളു എന്നും ആന്റണി കുറിച്ചു.
കടം വാങ്ങിയ പണം തിരിച്ചുകൊടുത്തതിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റും പെങ്ങളുടെ വിവാഹത്തിന്റെ കത്തും അന്ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രവും അടക്കം പോസ്റ്റ് ചെയ്താണ് വിശദീകരണം. പണം തിരികെക്കൊടുത്ത തിയതിയും വിവാഹം നടന്ന തിയതിയുമെല്ലാം ഇതിൽനിന്നു വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആന്റണി വർഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
എനിക്കെതിരെ ജൂഡേട്ടൻ സോഷ്യൽ മീഡിയയിൽ രണ്ടു ദിവസം മുൻപേ നടത്തിയ പ്രസ്താവനകൾ നിങ്ങൾ കണ്ടതാണല്ലോ, അതിനുള്ള എല്ലാ മറുപടിയും ഇന്ന് രാവിലെ പറഞ്ഞതാണ്. പക്ഷെ പെങ്ങളുടെ കല്യാണത്തിനെ പറ്റി പറഞ്ഞ കാര്യങ്ങളുടെ സത്യാവസ്ഥ ഇവിടെ കൂടി പറയണമെന്നു തോന്നി..
ജൂഡേട്ടൻ പറഞ്ഞ നിർമ്മാതാവ് തന്ന കാശ് തിരിച്ചുകൊടുത്തത് 2020 ജനുവരി 27ന്. പിന്നെ എന്റെ സഹോദരിയുടെ കല്യാണം നടന്നത് 2021 ജനുവരി 18ന്. ഒരു വർഷം മുൻപേ തിരികെക്കൊടുത്ത കാശ് വച്ച് എങ്ങനെയാണ് ഞാൻ പെങ്ങളുടെ കല്യാണം നടത്തിയതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. കാശ് തിരികെക്കൊടുത്ത തീയതിയും പെങ്ങളുടെ കല്യാണം നടന്ന തീയതിയും തെളിയിക്കുന്ന സ്‌ക്രീൻ ഷോട്ട് ഇതോടൊപ്പം കൊടുക്കുന്നു. ടൈംട്രാവൽ സ്റ്റോറിയിൽ സത്യമുണ്ടെന്ന് തോന്നുന്നു. അങ്ങനെയാണല്ലോ ഇവിടെ നടന്നിരിക്കുന്നത്. ആ കല്യാണം നടത്തിയതിൽ ഏറിയ പങ്ക് വർഷങ്ങളോളം എന്റെ അപ്പയും അമ്മയും കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശ് തന്നെയാണ്. വളരെ ചെറിയ പങ്ക് മാത്രമേ ഞാനും പെങ്ങളും ചെലവഴിച്ചുകാണൂ. അങ്ങനെയുള്ളപ്പോൾ ഞാൻ ഇതെങ്കിലും പറഞ്ഞില്ലേൽ അവരോടു ചെയ്യുന്ന തെറ്റല്ലേ?
പിന്നെ എന്തെങ്കിലും അറിഞ്ഞു കഴിഞ്ഞാൽ കുടുംബത്തെ മൊത്തം ആക്ഷേപിക്കുന്നത് അത്ര നല്ലതല്ല. ഇത്രയും ദിവസം എന്റെ ഭാര്യയുടെയും പെങ്ങളുടെയും സോഷ്യൽ മീഡിയ അക്കൗണ്ട് വഴി അവർ കേട്ട അനാവശ്യങ്ങൾ കുറച്ചൊന്നും അല്ലാ… ദയവു ചെയ്ത് അവരെ വെറുതെവിടൂ.. പിന്നെ എന്തുകൊണ്ടാണ് ആ പടത്തിൽനിന്ന് മാറിയത്, എപ്പോഴാണ് മാറിയത് എന്നുള്ള കാര്യങ്ങൾ എല്ലാം രാവിലെ പറഞ്ഞുകഴിഞ്ഞു. അതുകൊണ്ട് കൂടുതൽ കാര്യങ്ങളിലേക്ക് ഞാൻ കടക്കുന്നില്ല, ഒന്നേ പറയാനുള്ളൂ.. എനിക്കെതിരെ എന്തും പറഞ്ഞോളൂ, പക്ഷെ എന്റെ കുടുംബത്തെ വിട്ടേക്കു… ഇതൊരു അപേക്ഷയാണ്…
















