മലപ്പുറം: താനൂരിലുണ്ടായ ബോട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി. മരിച്ചവരിൽ അധികവും കുട്ടികളാണെന്നാണ് ലഭ്യമായ വിവരം. ഇതുവരെ 15 പേരെയാണ് രക്ഷപ്പെടുത്താനായത്. ഏതാണ്ട് 5 പേരെക്കൂടിയാണ് ഇനി കണ്ടെത്താനുള്ളത്. 40 പേരാണ് ബോട്ടിലുണ്ടായിരുന്നത്.
രക്ഷാപ്രവർത്തനം ദുഷ്കരമായി തുടരുകയാണെന്ന് ഫയർഫോഴ്സ് മേധാവി ബി. സന്ധ്യ അറിയിച്ചു. ഹൗസ് ബോട്ടായതിനാൾ കൂടുതൽ ആളുകൾ അപകടത്തിൽപ്പെട്ടിരിക്കുകയാണ്. ഫയർഫോഴ്സിന്റെ നാല് യൂണിറ്റാണ് നിലവിൽ സ്ഥലത്തുള്ളതെന്നും കൂടുതൽ ആളുകളെ ആവശ്യമെങ്കിൽ എത്തിക്കുമെന്നും ബി. സന്ധ്യ വ്യക്തമാക്കി.
സംഭവത്തിൽ ഏകോപിതമായി അടിയന്തര രക്ഷാപ്രവർത്തനം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറം ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകി. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്മാൻ എന്നിവർ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കും. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാര്‍ താനൂരിലേക്ക് തിരിച്ചു.
രക്ഷാപ്രവർത്തനത്തിനായി മുഴുവൻ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടൽ നടന്നു വരികയാണ്. താനൂർ, തിരൂർ ഫയർ യൂണിറ്റുകളും പൊലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും, നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്.
വിനോദ സഞ്ചാരികൾ സഞ്ചരിച്ച ബോട്ട് ആണ് മറിഞ്ഞത്. നിരവധി പേർ അപകടത്തിൽ പെട്ടിട്ടുണ്ട്. രക്ഷാ പ്രവർത്തനം ഇപ്പോഴും തുടരുകയാണ്. പരപ്പനങ്ങാടി, താനൂർ, തിരൂർ, തിരൂരങ്ങാടി എന്നീ സ്ഥലങ്ങളിലെ ആശുപത്രികളിലാണ് പരിക്കേറ്റവരിൽ പലരെയും പ്രവേശിപ്പിച്ചിട്ടുള്ളത്. വൻ ജനക്കൂട്ടവും വാഹനങ്ങളും രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നതിനാൽ പൊതുജനം അപകടസ്ഥലത്തേക്ക് പോകാതെ സഹകരിക്കണമെന്ന് പൊലീസ് അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
















