എറണാകുളം സ്വദേശികളായ രണ്ട് സ്ത്രീകളെ നരബലി നടത്തി കുഴിച്ചുമൂടിയ കേസിൽ അറസ്റ്റിലായ മൂന്നു പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും. പത്തനംതിട്ട ഇലന്തൂർ സ്വദേശികളായ ഭഗവൽ സിംഗ്, ഭാര്യ ലൈല, നരബലിയുടെ ആസൂത്രകനും ഏജന്റുമായ മുഹമ്മദ് ഷാഫി എന്നിവരെയാണ് ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കുക. പത്തനംതിട്ടയിൽ നിന്ന് പ്രതികളുടെ സാന്നിധ്യത്തിൽ മൃതദേഹം ഇന്നലെ പുറത്തെടുത്തിരുന്നു. ഇലന്തൂരിലെ വീട്ടിലെ തെളിവെടുപ്പ് ഇന്നും തുടരും.കൊലപാതകത്തിന്റെ കൂടുതൽ വിശദാംശങ്ങൾ കണ്ടെത്തുന്നതിന് പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
നരബലിയുടെ മുഖ്യആസൂത്രകനായ ഷാഫിക്ക് ദമ്പതികളുമായുള്ള ബന്ധമാണ് പോലിസ് പരിശോധിക്കുന്നത്. പണത്തിന്ന് വേണ്ടി മാത്രമല്ല, കൊലപാതകത്തിന് പിന്നിൽ മറ്റ് താല്പര്യങ്ങൾ ഷാഫിക്ക് ഉണ്ടെന്നാണ് പോലിസ് നിഗമനം. മൂവരും ചേർന്നാണ് അതിക്രൂരമായ കൊലപാതകം നടത്തിയതെന്ന് പോലിസ് കണ്ടെത്തിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ ലോട്ടറി വില്പന നടത്തുന്ന കൂടുതൽ സ്ത്രീകളെ ഷാഫി വലയിലാക്കാൻ ശ്രമിച്ചിട്ടുണ്ടോ എന്നും പോലിസ് പരിശോധിക്കുന്നു. ഇന്നലെ കണ്ടെത്തിയ പത്മത്തിന്റെയും, റോസ്ലിന്റെയും മൃതദേഹ അവശിഷ്ടങ്ങളുടെ ഡിഎൻഎ പരിശോധന ഫലം ഇന്ന് ലഭിക്കും.
















